നീതിന്യായത്തിനു മിഴിവേറണമെന്ന് നിയമമന്ത്രി
Sunday, December 8, 2019 12:15 AM IST
ന്യൂഡൽഹി: രാജ്യത്ത് മാനംഭംഗ കേസുകളിൽ അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന സംവിധാനം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡേക്കൊപ്പം വേദി പങ്കിട്ടു സംസാരിച്ച കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദും പറഞ്ഞു.
ഇതിനായി നിയമവാഴ്ചയിൽ ഉൾപ്പടെ മാറ്റം വരുത്തണമെന്ന് ചീഫ് ജസ്റ്റീസ് ഉൾപ്പടെയുള്ള ന്യായാധിപൻമാരോട് അഭ്യർഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അപ്പോൾ മാത്രമേ ഇന്ത്യക്ക് മറ്റു രാജ്യങ്ങളുടെ മുന്നിൽ തല ഉയർത്തി നിൽക്കാൻ കഴിയൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ വനിതകൾ കടുത്ത വേദനയിലും നിരാശയിലുമാണ്. അവർ നീതിക്കായി നിലവിളിക്കുകയുമാണ്. ക്രൂര കുറ്റകൃത്യങ്ങളുടെ വിചാരണക്കായി രാജ്യത്ത് 704 അതിവേഗ കോടതികൾ ഉണ്ട്. പോസ്കോ, മാനംഭംഗ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സർക്കാർ 1,123 കോടതികൾ രൂപീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
വനിതകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ നിലവിൽ വധശിക്ഷ ഉൾപ്പടെ കടുത്ത ശിക്ഷാ രീതികൾ രണ്ടു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ഉറപ്പു വരുത്തണം. സുപ്രീംകോടതി ആയാലും ഹൈക്കോടതികളോ കീഴ്ക്കോടതികളോ ആയാലും ഇന്ത്യയിലെ നീതിന്യായ സ്ഥാപനങ്ങൾ നിയമവാഴ്ചയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ട്.
എന്നാൽ, നീതിന്യായ സംവിധാനത്തിൽ നിയമത്തിന് ആജ്ഞാനുവർത്തിയായി കൂടുതൽ മികവുറ്റതായി മാറേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു. നമ്മുടെ ജൂഡീഷറിയിൽ നിന്നു കൂടുതൽ മികവ് നമ്മൾ പ്രതീക്ഷിക്കുന്നു. നമുക്ക് കൂടുതൽ കഴിവുറ്റ ന്യായാധിപൻമാരും ഉണ്ടാകണം. നീതിന്യായ വ്യവസ്ഥയിൽ നിന്ന് മികവുറ്റ ഇടപെടലുകൾ ഉണ്ടാകേണ്ട സമയമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.