ബംഗളൂരു: അയോഗ്യരായ എംഎൽഎമാരെ മത്സരരംഗത്തിറക്കി ബിജെപി നടത്തിയ പരീക്ഷണം വിജയം. കർണാടകയിലെ 15 മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 12 എണ്ണം ബിജെപി നേടി. ഇതോടെ, നാലു മാസം പ്രായമായ ബി.എസ്. യെദിയൂരപ്പ സർക്കാരിനു ഭൂരിപക്ഷമായി. കോൺഗ്രസ് രണ്ടു സീറ്റും ബിജെപി വിമതൻ ഒരു സീറ്റും നേടി. ജെഡി-എസിന് ഒറ്റ സീറ്റിലും ജയിക്കാനായില്ല.
തെരഞ്ഞെടുപ്പു നടന്ന 12 മണ്ഡലങ്ങൾ കോൺഗ്രസിന്റെയും മൂന്നെണ്ണം ജെഡി-എസിന്റെയും സിറ്റിംഗ് മണ്ഡലങ്ങളായിരുന്നു. 17 വിമത കോൺഗ്രസ്, ജെഡി-എസ് എംഎൽഎമാരെ അയോഗ്യരാക്കിയതുമൂലമായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ എംഎൽഎമാർ കൂറുമാറിയതിനാലാണ് എച്ച്.ഡി. കുമാരസ്വാമി നേതൃത്വം നല്കിയ കോൺഗ്രസ്-ജെഡിഎസ് സർക്കാർ വീണത്.
എ. ശിവറാം ഹെബ്ബർ(യെല്ലാപുര), നാരായണ ഗൗഡ(കെ.ആർ. പേട്ട്), ബി.സി. പാട്ടീൽ(ഹിരെക്കേരൂർ), ശ്രീമന്ത് പാട്ടീൽ(കാഗ്വാഡ്), മഹേഷ് കുമത്തല്ലി(അത്താണി), കെ. സുധാകർ(ചിക്കബല്ലാപുര), കെ. ഗോപാലയ്യ(മഹാലക്ഷ്മി ലേഔട്ട്), രമേഷ് ജാർക്കിഹോളി(ഗോകക്), അരുൺകുമാർ ഗുത്തൂർ(റാണെബെന്നൂർ), എസ്.ടി. സോമശേഖർ(യശ്വന്ത്പുര), ബൈരാതി ബാസവരാജ്(കെ.ആർ. പുരം), ആനന്ദ് സിംഗ്(വിജയനഗര) എന്നിവരാണു വിജയിച്ച ബിജെപി സ്ഥാനാർഥികൾ. റിസ്വാൻ അർഷാദ്(ശിവാജിനഗർ), എച്ച്.പി. മഞ്ജുനാഥ്(ഹുൻസൂർ) എന്നിവരാണു വിജയിച്ച കോൺഗ്രസുകാർ. ഹോസ്കോട്ടിൽ സ്വതന്ത്രനായി മത്സരിച്ച ബിജെപി വിമതൻ ശരത് ബച്ചേഗൗഡ വിജയിച്ചു. ബിജെപി മത്സരിപ്പിച്ച 13 വിമതരിൽ 11 പേർക്കു വിജയിക്കാനായി. എ.എച്ച്. വിശ്വനാഥ്(ഹുൻസൂർ), എം.ടി.ബി. നാഗരാജ്(ഹോസ്കോട്ട്) എന്നിവരാണു പരാജയപ്പെട്ട വിമതർ.
ഗോകക് മണ്ഡലത്തിൽ സഹോദരനും കോൺഗ്രസ് സ്ഥാനാർഥിയുമായ ലഖനെ 29,006 വോട്ടിനാണു രമേഷ് ജാർക്കിഹോളി പരാജയപ്പെടുത്തിയത്. അഞ്ചു തവണ ഗോകകിൽനിന്നു കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചയാളാണു രമേശ്. ഇദ്ദേഹമാണു കുമാരസ്വാമി സർക്കാരിനെതിരേയുള്ള വിമത നീക്കത്തിനു നേതൃത്വം നല്കിയത്.
റാണെബെന്നൂരിൽ അയോഗ്യനാക്കപ്പെട്ട ആർ. ശങ്കറിനു പകരം അരുൺകുമാർ ഗുത്തൂരിനെ സ്ഥാനാർഥിയാക്കാനുള്ള ബിജെപിയുടെ തീരുമാനം ശരിയായെന്നു ഫലം തെളിയിച്ചു.അയോഗ്യരാക്കപ്പെട്ട എംഎൽഎമാരെ മന്ത്രിമാരാക്കുമെന്ന് ഉറപ്പു നല്കിയിരുന്നുവെന്നും വാഗ്ദാനത്തിൽനിന്നു പിന്നോക്കം പോകില്ലെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.
12 സീറ്റിൽ വിജയിച്ചതോടെ ബിജെപിയുടെ അംഗബലം 118 ആയി. 224 സീറ്റുകളാണു കർണാടക നിയമസഭയിലുള്ളത്. വിജയിച്ച വിമതരെ മന്ത്രിമാരാക്കുന്പോൾ ബിജെപിയിലെ സ്ഥാനമോഹികൾ പ്രശ്നമുണ്ടാക്കുമെന്ന് ഉറപ്പാണ്. നിലവിൽ മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാരാണു കർണാടകയിലുള്ളത്. നിയമസഭയുടെ അംഗബലമനുസരിച്ച് 34 മന്ത്രിമാർവരെയാകാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.