പൗരത്വ ഭേദഗതി ബിൽ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കലാപാന്തരീക്ഷം
Thursday, December 12, 2019 12:28 AM IST
ന്യൂഡൽഹി: വിവാദമായ പൗരത്വ (ഭേദഗതി) ബില്ലിനെതിരേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതോടെ ക്രമസമാധാന പാലനത്തിനായി സംസ്ഥാന സർക്കാരുകൾ സൈന്യത്തിന്റെ സഹായം തേടി. ത്രിപുരയിലെ കാഞ്ചൻപുർ, മനു എന്നിവിടങ്ങളിൽ രണ്ടു കോളം പട്ടാളം ഇറങ്ങി. ആസാമിലെ ദിബ്രുഗഡ്, ബോഗായിഗാവ് എന്നിവിടങ്ങളിൽ സൈന്യം തന്പടിച്ചിട്ടുണ്ട്.
അയ്യായിരത്തോളം അർധസൈനികരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി വിന്യസിച്ചതായി അധികൃതർ അറിയിച്ചു. ആസാമിലെ പത്തു ജില്ലകളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ആസാമിലെ ദിസ്പുർ, ഗോഹട്ടി, ദിബ്രുഗഡ്, ജോർഹട്ട് എന്നിവിടങ്ങളിൽ പൗരത്വബില്ലിനെതിരേ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാർക്കു നേരേ പോലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണീർ വാതകം പ്രയോഗിച്ചു.
നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 11 മണിക്കൂർ ബന്ദ് നടത്തി. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. പ്രതിഷേധത്തെത്തുടർന്ന് ത്രിപുരയിൽ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സൗകര്യങ്ങൾ 48 മണിക്കൂർ റദ്ദാക്കിയിരുന്നു. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെത്തുടർന്ന്, സെപാഹിജാലയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി രണ്ടുമാസം പ്രായമുള്ള കുട്ടി മരിച്ചു.