പ്രതിഷേധം; ജാമിയ സർവകലാശാലയിൽ പോലീസ് ഇടപെടൽ
Saturday, December 14, 2019 12:42 AM IST
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരേ പോലീസ് അതിക്രമം. പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധവുമായി ഇന്നലെ പാർലമെന്റ് മാർച്ച് നടത്താൻ വിദ്യാർഥികൾ സംയുക്തമായി നിശ്ചയിച്ചിരുന്നു. മാർച്ചിന്റെ തുടക്കത്തിൽത്തന്നെ തടഞ്ഞ പോലീസ് വിദ്യാർഥികൾക്കുനേരേ ലാത്തി വീശി. കണ്ണീർവാതകവും പ്രയോഗിച്ചു.
അതോടെ വിദ്യാർഥികൾ പോലീസിനു നേരേ കല്ലെറിയുകയും ചെയ്തു. രണ്ടു മണിക്കൂറോളം സർവകലാശാലയ്ക്കു മുന്നിൽ സംഘർഷമായിരുന്നു. പിന്നീട് അധ്യാപകരെത്തി പോലീസുമായി ചർച്ച നടത്തിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്. സർവകലാശാലയിലെ അധ്യാപക അസോസിയേഷൻ ആഹ്വാനം ചെയ്ത മാർച്ചിൽ വിദ്യാർഥികളും അണിചേരുകയായിരുന്നു. മാർച്ചിനെക്കുറിച്ച് അറിയിപ്പു ലഭിച്ചതോടെതന്നെ പോലീസ് സർവകലാശാലയ്ക്കു പുറത്തെ റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.
ആയിരക്കണക്കിനു വരുന്ന സർവകലാശാലാ വിദ്യാർഥികളാണ് പ്രതിഷേധത്തിനിറങ്ങിയത്. പോലീസ് ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധറാലി മുന്നോട്ടു നീങ്ങിയതോടെയാണ് പോലീസ് ലാത്തിച്ചാർജ് നടന്നത്. വിദ്യാർഥികൾക്കു നേർക്ക് തുടർച്ചയായി കണ്ണീർവാതക പ്രയോഗവുമുണ്ടായി. ഇതോടെ കാന്പസിനുള്ളിലേക്ക് തിരിച്ചു കയറിയ വിദ്യാർഥികൾ പോലീസിന് നേർക്കു കല്ലെറിയാൻ തുടങ്ങി. അതിനിടെ കാന്പസിന്റെ ഒന്നാം നന്പർ ഗേറ്റിലൂടെ പോലീസ് അകത്തേക്കു കടക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർഥികളുടെ ശക്തമായ പ്രതിരോധത്തെത്തുടർന്ന് പിന്തിരിയേണ്ടി വന്നു. അതിനിടെ പോലീസിന്റെ കൈയിൽ അകപ്പെട്ട വിദ്യാർഥികളെ നിലത്തുകൂടി വലിച്ചിഴച്ചുകൊണ്ടു പോകുന്നതും കാണാമായിരുന്നു.
വിദ്യാർഥികളുടെ പ്രതിഷേധത്തെത്തുടർന്ന് ഡൽഹി പോലീസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പട്ടേൽ ചൗക്ക്, ജനപഥ് മെട്രോ സ്റ്റേഷനുകളുടെ കവാടങ്ങൾ അടച്ചിട്ടിരുന്നു. ജാമിയയിൽനിന്നു സുകേന്ദു വിഹാർ വരെയും മധുര റോഡിൽനിന്നു സരായ് ജുലൈന വരെയുമുള്ള റോഡ് ഗതാഗതവും പോലീസ് തടസപ്പെടുത്തിയിരുന്നു.
പൗരത്വ ഭേദഗതി ബില്ലിനെതിരേ വ്യാഴാഴ്ചയും കാന്പസിൽ വിദ്യാർഥികൾ പ്രതിഷേധിക്കുകയും ബില്ലിന്റെ പകർപ്പുകൾ കത്തിക്കുകയും ചെയ്തിരുന്നു. യുപിയിലെ അലിഗഡ് മുസ്ലിം സർവകലാശാലയിലും ബില്ലിനെതിരേ രൂക്ഷ പ്രതിഷേധം നടക്കുന്നുണ്ട്. വിദ്യാർഥികൾ നിരുപാധിക നിരാഹാര സമരം നടത്തിയും ഡൈനിംഗ് ഹാൾ ബഹിഷ്കരിച്ചുമാണ് അവിടെ പ്രതിഷേധിക്കുന്നത്. പ്രതിഷേധം രൂക്ഷമായതോടെ പോലീസ് കാന്പസിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും അഞ്ഞൂറോളം വിദ്യാർഥികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.