നിർഭയ കേസ്: വധശിക്ഷയ്ക്കു പുതിയ തീയതി നൽകാൻ നിർദേശം
Friday, January 17, 2020 12:35 AM IST
ന്യൂഡൽഹി: നിർഭയ കേസിൽ നാലു പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി പുതിയ തീയതി അടക്കം വിശദമായ റിപ്പോർട്ട് നൽകാൻ തിഹാർ ജയിൽ അധികൃതർക്ക് ഡൽഹി കോടതിയുടെ നിർദേശം.
ദയാഹർജി നൽകിയത് ചൂണ്ടിക്കാട്ടി വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ മുകേഷ് സിംഗ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ദയാഹർജി പരിഗണിക്കുന്ന സാഹചര്യത്തിൽ ജനുവരി ഏഴിനു പുറപ്പെടുവിച്ച മരണവാറണ്ട് റദ്ദാക്കണമെന്ന് മുകേഷ് സിംഗിനുവേണ്ടി ഹാജരായ വൃന്ദ ഗ്രോവർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണം തേടിയെങ്കിലും ശിക്ഷ നടപ്പിലാക്കുന്നതു സംബന്ധിച്ച് പുതിയ തീയതി സർക്കാർ നൽകിയിട്ടില്ലെന്ന മറുപടിയാണ് തിഹാർ ജയിൽ അധികൃതർ നൽകിയത്. തുടർന്ന്, പുതിയ തീയതി അടക്കം നടപടികൾ വിശദമാക്കുന്ന റിപ്പോർട്ട് നൽകാൻ സെഷൻസ് കോടതി ജഡ്ജി സതീഷ് അറോറ നിർദേശിക്കുകയായിരുന്നു. നേരത്തെ ജനുവരി 22ന് രാവിലെ ഏഴിന് ശിക്ഷ നടപ്പിലാക്കുന്നതിനായാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്.
അതേസമയം, മുകേഷ് സിംഗ് നൽകിയ ദയാഹർജി ലഫ്. ഗവർണർ തിരിച്ചയച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇനിയും ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രാഷ്ട്രപതിയുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
ആം ആദ്മി സർക്കാരിന്റെ അനാസ്ഥയാണ് വധശിക്ഷ വൈകിക്കുന്നതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ രംഗത്തെത്തി. വധശിക്ഷയ്ക്കെതിരേ പ്രതികൾ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി രണ്ടര വർഷത്തോളം കഴിഞ്ഞാണ് ഡൽഹി സർക്കാർ ദയാഹർജി നൽകാനുള്ള നോട്ടീസ് നൽകിയത്. ഇപ്പോൾ പ്രതികൾ ഒരോരുത്തരായി ദയാഹർജി നൽകുകയാണ്. കോടതിവിധി വന്ന് ഒരാഴ്ചയ്ക്കകം പ്രതികൾക്ക് സർക്കാർ ഈ നോട്ടീസ് നൽകിയിരുന്നെങ്കിൽ ശിക്ഷ ഇതിനകം നടപ്പാകുമായിരുന്നുവെന്നും ജാവഡേക്കർ പറഞ്ഞു.