കെപിസിസി ഭാരവാഹി പട്ടികയ്ക്ക് അനുമതി നീളുന്നു
Saturday, January 18, 2020 12:24 AM IST
ന്യൂഡൽഹി: കെപിസിസി ജംബോ ഭാരവാഹി പട്ടികയ്ക്ക് ഹൈക്കമാൻഡിന്റെ അനുമതി നീളുന്നു. പട്ടികയിൽ വീണ്ടും മാറ്റം വരുത്തുന്നതിനുള്ള കൂടിയാലോചനകൾ തുടരുകയാണെന്നും വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നും എഐസിസി വ്യക്തമാക്കി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം നേടാൻ എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്ന വാദത്തോട് ഹൈക്കമാൻഡിനും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യോജിപ്പില്ല. ഒരാൾക്ക് ഒരു പദവി എന്നതും നടപ്പാകില്ലെന്ന നിലപാടിലാണ് എ, ഐ വിഭാഗങ്ങളിലെ പ്രമുഖർ. നൂറു പേരിലേറെ വരുന്ന ജംബോ പട്ടിക വെട്ടിച്ചുരുക്കേണ്ട കാര്യമില്ലെന്ന വാദവും ഇവർ ഉന്നിയിക്കുന്നുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമ ചന്ദ്രൻ, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എന്നിവർ ഇന്നലെയും പല തലത്തിൽ ചർച്ചകൾ നടത്തിയെങ്കിലും പൊതുവേ സ്വീകാര്യമായ ഫോർമുലയോ പട്ടികയോ തീരുമാനിച്ചില്ല. കേരളത്തിലേക്കു മടങ്ങിയ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായും ഡൽഹിയിലുള്ള എ.കെ. ആന്റണിയുമായും ഇവർ കൂടിയാലോചിക്കുന്നുണ്ട്.
ഇതിനിടെ, നാലു ദിവസമായി ഡൽഹിയിൽ തങ്ങിയ മുതിർന്ന നേതാവ് പ്രഫ. കെ.വി. തോമസ് ഇന്നലെ വൈകുന്നേരം എറണാകുളത്തേക്കു മടങ്ങി. മറ്റൊരു മുതിർന്ന നേതാവായ ശൂരനാട് രാജശേഖരനും നിരവധി യുവനേതാക്കളും ഇന്നലെ ഡൽഹിയിലുണ്ടായിരുന്നു. മടങ്ങുന്നതിനു മുന്പ് ഹൈക്കമാൻഡ് അനുമതി വാങ്ങാനാകും എന്ന പ്രതീക്ഷയിലാണ് മുല്ലപ്പള്ളി.