ന്യൂഡൽഹി: കെപിസിസി പുനഃസംഘടനയുടെ നിർണായകമായ അന്തിമ ചർച്ച ഇന്നു ഡൽഹിയിൽ. ഗ്രൂപ്പുകളുടെ സമവായത്തോടെ പരമാവധി വെട്ടിച്ചുരുക്കിയ പുതിയ ഭാരവാഹി പട്ടികയ്ക്ക് ഇന്നുതന്നെ രൂപം നൽകി ഹൈക്കമാൻഡിന്റെ അംഗീകാരത്തോടെ ഉടനെ പ്രഖ്യാപിക്കാനാണു ശ്രമം. കേരള നേതാക്കളുടെ സമ്മർദത്തിനു വഴങ്ങി ജംബോ കമ്മിറ്റി തന്നെയാകും പ്രാബല്യത്തിൽ വരുകയെന്നാണു സൂചന.
അവസാന വട്ടം ചർച്ചകൾക്കായി ഇന്നലെ രാത്രി വീണ്ടും ഡൽഹിയിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ഒരാഴ്ചയിലേറെയായി ഡൽഹിയിൽ തങ്ങുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രാത്രി വൈകി ചർച്ച നടത്തി. കോണ്ഗ്രസ് പ്രവർത്തക സമിതിയിലെ മുതിർന്ന നേതാവ് എ.കെ. ആന്റണി, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് തുടങ്ങിയവരുമായി ഇന്നു വീണ്ടും ചർച്ച നടത്തിയാകും പുനഃസംഘടനാ ചർച്ചകൾ പൂർത്തിയാക്കുക. ഇന്നലെ വൈകുന്നേരമാണു വാസ്നിക് ഡൽഹിയിൽ തിരിച്ചെത്തിയത്.
ആരോഗ്യ പരിശോധനകൾക്കായി അമേരിക്കയിലേക്കു പോകാനിരുന്ന സോണിയാ ഗാന്ധി യാത്ര മാറ്റിവച്ചിട്ടുണ്ട്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം കഴിഞ്ഞാകും ഇനി സോണിയയുടെ വിദേശയാത്ര. അതിനാൽ ഉമ്മൻ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവർ ചേർന്നു നൽകുന്ന പട്ടികയിൽ രാഹുൽ ഗാന്ധി, ആന്റണി, വേണുഗോപാൽ, അഹമ്മദ് പട്ടേൽ, മുകുൾ വാസ്നിക് എന്നിവരുമായി ആലോചിച്ച ശേഷമാകും സോണിയ തീരുമാനം പ്രഖ്യാപിക്കുക. കേരളത്തിലെ പിസിസി പുനഃസംഘടനയിൽ പ്രത്യേകിച്ച് ഇടപെടലിനു രാഹുൽ ഇത്തവണ മുതിർന്നിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബറിൽ നൽകിയ കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടികയ്ക്കുശേഷം കഴിഞ്ഞ ദിവസവും എ, ഐ നേതാക്കൾ നൽകിയ ലിസ്റ്റും ഗ്രൂപ്പില്ലാത്തവരെയും യുവ, വനിതാ നേതാക്കളെയും ഉൾപ്പെടുത്തിയാൽ നൂറിലേറെ ഭാരവാഹികളുണ്ടാകും. ഇതു പറ്റില്ലെന്ന നിലപാടിലാണു ഹൈക്കമാൻഡും കെപിസിസി പ്രസിഡന്റും. നൂറിൽ നിന്ന് അന്പതോ, എഴുപതോ ആയി കുറയ്ക്കണമെന്നാണു മുല്ലപ്പള്ളിയുടെ നിർബന്ധം.
ഒരാൾക്ക് ഒരു പദവി തത്വം നടപ്പിലാക്കണമെന്ന മുല്ലപ്പള്ളിയുടെ നിർദേശത്തോടു ഹൈക്കമാൻഡിനും യോജിപ്പുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇളവു വേണമെന്ന് ഐ വിഭാഗവും കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ തുടങ്ങിയവരും നിർബന്ധം പിടിക്കുന്നുണ്ട്. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമായി തർക്കത്തിനില്ലെന്നും ന്യായമായ വിട്ടുവീഴ്ചയ്ക്കു തയാറാണെന്നുമാണു മുല്ലപ്പള്ളിയുടെ നിലപാട്. പക്ഷേ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നവരെ മാത്രം ഭാരവാഹിയാക്കിയാൽ മതിയെന്ന് അദ്ദേഹം ആവർത്തിക്കുന്നു. എങ്കിലും ജംബോ കമ്മിറ്റി തന്നെയാകും അവസാനം പ്രഖ്യാപിക്കേണ്ടി വരുകയെന്നു മുല്ലപ്പള്ളി പോലും ഭയക്കുന്നുണ്ട്.
ഇതിനിടെ, മുതിർന്ന നേതാവ് പ്രഫ. കെ.വി. തോമസിനെ എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തക സമിതിയംഗമായും നിയമിച്ചേക്കുമെന്ന് സൂചനയുണ്ട്. കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രഫ. തോമസ് കൂടുതൽ സന്തോഷവനാണ്. സോണിയയുമായി നടത്തിയ ചർച്ചയ്ക്കു തൊട്ടുപിന്നാലെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെയും പിന്നീട് എ.കെ. ആന്റണിയെയും സന്ദർശിച്ചു തോമസ് ചർച്ച നടത്തി. സോണിയയുമായി ചർച്ച കഴിഞ്ഞെത്തിയ തോമസുമായി കേരള ഹൗസിലെത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയും ചർച്ച നടത്തി.
എഐസിസി പുനഃസംഘടന വൈകുമെങ്കിൽ തോമസിനെ കെപിസിസി വർക്കിംഗ് പ്രസിഡന്റായി നിയമിച്ചേക്കും. തോമസിന്റെ പദവി സംബന്ധിച്ച് സോണിയയാകും തീരുമാനമെടുക്കുക. ആരോഗ്യ കാരണങ്ങളാൽ ഉമ്മൻ ചാണ്ടിയും ഡൽഹിയുടെ ചുമതലയുള്ള പി.സി. ചാക്കോയും ഡൽഹി വിട്ടു കേരള രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാൻ താത്പര്യപ്പെടുന്നത് തോമസിനു സഹായകമാകും. പ്രഫ. പി.ജെ. കുര്യന്റെ സേവനം ഡൽഹിയിൽ ഉപയോഗപ്പെടുത്താനാകുമോയെന്നും സോണിയ പരിശോധിക്കുന്നുണ്ട്.
യുഡിഎഫ് കണ്വീനറായി എ വിഭാഗത്തിന്റെ പ്രതിനിധിയായി എം.എം. ഹസനെ നിയമിക്കാനാണു സാധ്യത. യുഡിഎഫ് കണ്വീനർ സ്ഥാനം കിട്ടുന്നില്ലെങ്കിൽ മന്ത്രിയും എംപിയുമായി കൂടുതൽകാലം ഉണ്ടായിരുന്ന ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണു താത്പര്യമെന്നു കെ.വി. തോമസ് സൂചിപ്പിച്ചു. സോണിയ ഗാന്ധി എടുക്കുന്ന ഏതു തീരുമാനവും സന്തോഷത്തോടെ സ്വീകരിക്കുമെന്നും തോമസ് പറഞ്ഞു. കെപിസിസി പുനഃസംഘടനാ ചർച്ചകൾക്കായി ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഡൽഹിയിലെത്തിയത്. ഇന്നു തീരുമാനം ഉണ്ടാക്കണമെന്നാണ് ആഗ്രഹമെന്നു നേതാക്കൾ അറിയിച്ചു.
ഇപ്പോൾ വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും തുടർന്നേക്കും. ഇവരോടൊപ്പം വർക്കിംഗ് പ്രസിഡന്റായിരുന്ന എം.ഐ. ഷാനവാസിന്റെ മരണം മൂലം ഉണ്ടായ ഒഴിവിലേക്ക് സി.പി. മുഹമ്മദിനെയാണു പരിഗണിക്കുന്നത്. ഇവർക്കു പുറമെ ഐ ഗ്രൂപ്പ് പ്രതിനിധിയായി വി.ഡി. സതീശനെയും എ ഗ്രൂപ്പ് പ്രതിനിധിയായി പി.സി. വിഷ്ണുനാഥിനെയുമാണ് വർക്കിംഗ് പ്രസിഡന്റുമാരായി ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നിർദേശിച്ചിരിക്കുന്നത്. കെ.വി. തോമസിനെ കൂടി ഹൈക്കമാൻഡ് നിർദേശിച്ചാൽ വർക്കിംഗ് പ്രസിഡന്റുമാർ മാത്രം ആറു പേരുണ്ടാകും. ഇതിനു പുറമെ നേതാക്കളെ ഉൾപ്പെടുത്താനായി ആറ് വൈസ് പ്രസിഡന്റുമാരെയും 15 അല്ലെങ്കിൽ 20 ജനറൽ സെക്രട്ടറിമാരും 30 സെക്രട്ടറിമാരും ട്രഷററും എന്നതാണ് ഏകദേശ സാധ്യത. എന്നാൽ എ, ഐ വിഭാഗങ്ങളും യൂത്ത് കോണ്ഗ്രസ്, മഹിളാ കോണ്ഗ്രസ് തുടങ്ങിയവരും ഗ്രൂപ്പുകളിൽ പെടാത്തവരും എല്ലാം നൽകിയ പട്ടികയനുസരിച്ച് നൂറിലേറെ ഭാരവാഹികളെയാണു നിർദേശിച്ചത്. എന്നാൽ ഇത് അതേപടി അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു മുല്ലപ്പള്ളിയും ഹൈക്കമാൻഡും. ഇന്നു നടക്കുന്ന ചർച്ചകളിലാകും വെട്ടും തിരുത്തലും കൂട്ടിച്ചേർക്കലുമെല്ലാം നടക്കുക.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.