ന്യൂഡൽഹി: ആദിവാസികൾ, പാവപ്പെട്ടവർ, ഗ്രാമവാസികൾ, നാട്ടുകലാകാരന്മാർ, നാട്ടുവൈദ്യന്മാർ, പ്രകൃതിസംരക്ഷകർ തുടങ്ങി അധികമാരും അറിയപ്പെടാതെ നാടിനും നാട്ടുകാർക്കും രാജ്യത്തിനും വേണ്ടി ജീവിച്ച ആറു മലയാളികൾ അടക്കം 118 പേർക്കു പദ്്മശ്രീയുടെ തിളക്കം.
നോക്കുവിദ്യ പാവകളിവിദഗ്ധ കോട്ടയം മോനിപ്പള്ളി സ്വദേശി മുഴിക്കൽ പങ്കജാക്ഷി (70), അരുണാചൽ പ്രദേശിലെ അവികസിത ഗ്രാമങ്ങളിൽ 40 വർഷമായി സാധാരണക്കാരിലും കുട്ടികളിലും വായനയുടെ വസന്തം വിതറുന്ന മലയാളിയായ അങ്കിൾ മൂസ എന്നറിയപ്പെടുന്ന സത്യനാരായണൻ (69), എം.കെ. കുഞ്ഞോൾ, കെ.എസ്. മണിലാൽ, എൻ. ചന്ദ്രശേഖരൻ നായർ, തളപ്പിൽ പ്രദീപ് എന്നിവരാണ് ഈ ഗണത്തിൽ പദ്മശ്രീ ബഹുമതി നേടിയ മലയാളികൾ.
നൂറ്റാണ്ടുകൾ പഴക്കമുള്ള നോക്കുവിദ്യ പാവകളി എന്ന അന്യം നിന്നു കൊണ്ടിരുന്ന പരന്പരാഗതകലയെ സംരക്ഷിക്കുകയും അവതരിപ്പിക്കുകയും ചെയ്തതിനാണു പങ്കജാക്ഷിയമ്മയെ പദ്മശ്രീ തേടിയെത്തിയത്. ചുണ്ടിൽ ഉയർത്തി നിർത്തുന്ന കന്പിലുള്ള പാവകൾ കൊണ്ടുള്ള നൃത്തമാണ് നോക്കുവിദ്യ പാവകളി. വളരെ ശ്രദ്ധയും ഏകാഗ്രതയും ആവശ്യമായ ഈ കലാരൂപം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഏക കലാകാരിയാണിവർ.
എട്ടാം വയസു മുതൽ കേരളത്തിലും ഇന്ത്യയിലും വിദേശത്തും പങ്കജാക്ഷി ഇതവതരിപ്പിച്ചുവരുന്നു. രാമായണവും മഹാഭാരതവും ചിത്രീകരിക്കുന്ന ഈ കലാരൂപം അഞ്ചു നൂറ്റാണ്ടുകളായി പങ്കജാക്ഷിയുടെ കുടുംബമാണ് അവതരിപ്പിച്ചുവരുന്നത്.
മുംബൈയിൽ റവന്യു ഉദ്യോഗസ്ഥന്റെ സർക്കാർ ജോലി ഉപേക്ഷിച്ചാണു കേരളത്തിൽ ജനിച്ച സത്യനാരായണൻ 1979ലാണ് അരുണാചലിലെ ലോഹിത് എന്ന സ്ഥലത്തേക്കു കുടിയേറിയത്. അരുണാചലിലെ നാടോടി കലാരൂപങ്ങളെക്കുറിച്ച് കുട്ടികൾക്കായി മലയാളത്തിൽ പുസ്തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. വിദൂരഗ്രാമങ്ങളായ വക്രോ, ചോംങ്കാം, ലത്തോ, അൻജോ തുടങ്ങിയ മേഖലകളിലായി സത്യനാരായണൻ മുളകൊണ്ടുള്ള 13 ലൈബ്രറികളാണു ആരംഭിച്ചത്. ഇവയിൽ 10,000ത്തിലേറെ പുസ്തകങ്ങളുണ്ട്.
വീടുകളിലെത്തി കുട്ടികൾക്കു പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് വോളന്റിയർമാരെ സംഘടിപ്പിച്ച് ഫലപ്രദമായി ഹോം ലൈബ്രറി സംവിധാനം സജീവമാക്കി.
പദ്മശ്രീ നേടിയ മറ്റുള്ളവർ
വർഷങ്ങളായി പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകുന്ന പഞ്ചാബിലെ ലൻഗാർ ബാബ എന്നറിയപ്പെടുന്ന ജഗദീഷ് സിംഗ് അഹൂജ (84), യുപിയിലെ ഫൈസാബാദിൽ 25 വർഷമായി വിവിധ മതസ്ഥരായ കാൽ ലക്ഷം പേരുടെ അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ച ചാച്ച ഷരീഫ് എന്ന സൈക്കിൾ മെക്കാനിക്കായ മുഹമ്മദ് ഷരീഫ് (84), രണ്ടു പതിറ്റാണ്ടിലേറെയായി വീൽചെയറിലിരുന്നു ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ജമ്മു കാഷ്മീരിലെ അനന്ത്നാഗ് സ്വദേശിയും ജാവേദ് അഹമ്മദ് തക് (46), 60 വർഷം കൊണ്ട് ലക്ഷക്കണക്കിന് മരങ്ങൾ വച്ചുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്ത കർണാടകയിലെ ആദിവാസി സ്ത്രീ തുളസി ഗൗഡ (72), ഭോപ്പാലിലെ വാതകദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കായി 35 വർഷമായി പോരാടുന്ന സാമൂഹ്യപ്രവർത്തകൻ അബ്ദുൾ ജബ്ബാർ (63), ഏഴാം വയസിൽ തോട്ടിപ്പണി തുടങ്ങി സുലഭ ഇന്റർനാഷണൽ എന്ന പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി ഉയർന്ന രാജസ്ഥാനിലെ ദളിത് സ്ത്രീ ഉഷ ചോമർ (53), മഹാരാഷ്ട്ര യിലെ ഹിവാരെ ബസാർ എന്ന വരൾച്ചബാധിത ഗ്രാമത്തിൽ 4.5 ലക്ഷം വൃക്ഷങ്ങൾ വളർത്തിയും 40,000 മഴവെള്ള ക്കുഴികൾ ഉണ്ടാക്കിയും മാതൃകാ വികസന ഗ്രാമമായി ഉയർത്തിയ പഞ്ചായത്ത് പ്രസിഡന്റ് (സർപഞ്ച്) പോപ്പട്രാവോ പവാർ (60), കർണാടകയിലെ ന്യൂപഠുപ്പു ഗ്രാമത്തിലെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകാൻ പ്രയത്നിച്ച മംഗലാപുരത്തെ ഓറഞ്ച് വിൽപനക്കാരൻ ഹരേകാല ഹാജാബ (64), പശ്ചിമ ബംഗാളിലെ വിദൂര സുന്ദർബൻ ഗ്രാമങ്ങളിലേക്കു ആഴ്ചതോറും ആറു മണിക്കൂർ യാത്ര ചെയ്ത് ചികിൽസ നൽകുന്ന ഡോ. അരുണോദയ് മണ്ഡൽ (66), ജൈവകൃഷിയിലൂടെയും വനവത്കരണത്തിലൂടെയും പ്രകൃതിയുടെ സംരക്ഷകരായി മാറിയ മുൻ ഇക്കണോമിക്സ് പ്രഫസറായ രാധാ മോഹനും (76) മകൾ സബർമതിയും (47), ആസാമിലെ ഗോഹട്ടിയിൽ ആന പരിപാലകനും സംരക്ഷനുമായ വെറ്റിനറി ഡോക്ടർ കുശാൽ കോണ്വാർ (60), മേഘാലയിയിലെ ജെയ്ന്തിയ മലകളിൽ മികച്ചയിനം ലകഡോംഗ് മഞ്ഞൾ കൃഷി വ്യാപകമാക്കിയ ട്രിനിറ്റി സൈയോ (52), ആസാമിലെ സിൽച്ചാറിൽ 70,000 അർബുദ രോഗികൾക്കു സൗജന്യ ചികിൽസയും കാൻസർ പ്രതിരോധ അവബോധവും നൽകിയ സർജിക്കൽ ഓംകോളജിസ്റ്റ് ഡോ. രവി കണ്ണൻ (55), തമിഴ്നാട്ടിലെ എണ്ണൂറിലേറെ ഗ്രാമങ്ങളിലെ ഭിന്നശേഷിക്കാരായ 14,000 പേർക്ക് പുനരധിവാസം ഒരുക്കിയ എസ്. രാമകൃഷ്ണൻ (65), രാജസ്ഥാനിലെ വരൾച്ച ബാധിത ഗ്രാമങ്ങളിൽ കുറഞ്ഞ വെള്ളം കൊണ്ട് പരിപാലിക്കാവുന്ന അര ലക്ഷം മരങ്ങൾ വളർത്തിയ സുന്ദരം വർമ (68), രാജസ്ഥാനിലെ ജയ്പൂരിൽ മുസ്ലിം കുടുംബത്തിൽ ജനിച്ച് ഹൈന്ദവ ഭജന ഗായകനായ മുന്ന മാസ്റ്റർ (61), ഉത്തരാഖണ്ഡിലെ പാവപ്പെട്ടവർക്കു സൗജന്യ ചികിൽസ നൽകുകയും ഇപ്പോഴും വാടകവീട്ടിൽ കഴിയുന്നയാളുമായ യോഗി ആരോണ് (81), മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ 50 ഏക്കറോളം ഭൂമിയിൽ ജൈവവൈവിധ്യമുള്ള വിവിധയിനം അരിയും പച്ചക്കറികളും ഉണ്ടാക്കുന്ന ആദിവാസി സ്ത്രീ ങരിബായി സോമ പോപ്പറേ (56), പ്രകൃതി സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച രാജസ്ഥാനിലെ കർഷകൻ ഹിമ്മന്ത റാം (63) തുടങ്ങിയവർക്കാണു പദ്മശ്രീ.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.