ന്യൂഡൽഹി: ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കുന്ന സ്ഥാനാർഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അതിന്റെ വിശദീകരണം രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും അടക്കമുള്ളവയിൽ പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി. സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നതിനു 48 മണിക്കൂർ മുന്പോ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു രണ്ടാഴ്ചയ്ക്കു മുന്പോ പ്രസിദ്ധപ്പെടുത്തണം. എന്തുകൊണ്ടാണ് ഇവരെ മത്സരിപ്പിക്കുന്നതെന്ന് പാർട്ടികൾ വിശദീകരണം നൽകണമെന്നും പരമോന്നത കോടതി ഉത്തരവിട്ടു.
ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കണമെന്നു ചൂണ്ടിക്കാട്ടി സർക്കാരിതര സംഘടനയായ പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷൻ, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ജെ.എം. ലിംഗ്ദോ, ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ തുടങ്ങിയവർ നൽകിയ ഹർജിയിൽ 2018 സെപ്റ്റംബറിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ മത്സരിപ്പിക്കാതിരിക്കാൻ പാർലമെന്റ് ശക്തമായ നിയമം കൊണ്ടുവരണമെന്നായിരുന്നു അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. ഇതു നടപ്പിലാക്കാത്തതു ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റീസുമാരായ രോഹിൻടണ് നരിമാൻ, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ച് ഇന്നലെ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓണ്ലൈനായി പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് മുന്നോട്ടുവച്ചത്.
തെരഞ്ഞെടുപ്പുകളിൽ വിജയിച്ചെത്തുന്നവരിൽ 46 ശതമാനത്തിൽ കൂടുതലും ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെട്ടവരാണെന്ന പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്റെ ഈ നടപടി. ഈ നിർദേശങ്ങൾ ഉൾപ്പെടുത്തി ശക്തമായ നിയമം കൊണ്ടുവരണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കണമെന്നു കമ്മീഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും 2018ലെ ഉത്തരവിലെ നിർദേശം കോടതിയലക്ഷ്യമായ രീതിയിൽ കണക്കാക്കാനാവില്ലെന്നു കോടതി വാദത്തിനിടെ നിരീക്ഷിച്ചിരുന്നു.
ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെട്ട സ്ഥാനാർഥികളാണെങ്കിൽ അവയുമായി ബന്ധപ്പെട്ട വിവരങ്ങൾ സത്യവാങ്മൂലമായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും, രാഷ്ട്രീയ പാർട്ടി അവ പാർട്ടി വെബ്സൈറ്റിലും സ്ഥാനാർഥിയോ രാഷ്ട്രീയ പാർട്ടിയോ തെരഞ്ഞെടുപ്പിനു മുന്നോടിയായി പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യണമെന്നുമായിരുന്നു നിർദേശിച്ചിരുന്നത്. ഇവകൂടി ഉൾപ്പെടുത്തി ആറ് പുതിയ നിർദേശങ്ങളാണ് രണ്ടംഗ ബെഞ്ചിന്റെ വിധിയിലുള്ളത്. പുതിയ ഉത്തരവിൽ അത് രാഷ്ട്രീയ പാർട്ടികൾക്കു കൂടി നിർബന്ധമാക്കിയിട്ടുണ്ട്. ലംഘിച്ചാൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.
കോടതിയുടെ നിർദേശങ്ങൾ:
* സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലവുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളുടെ സ്വഭാവം, അതിനു കാരണമായ വസ്തുതകൾ, ഏതെല്ലാം വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്, അന്വേഷണം നടക്കുന്നുണ്ടെങ്കിൽ അവ സംബന്ധിച്ച വിവരങ്ങൾ, ഏതെല്ലാം കോടതികളിൽ കേസുണ്ട്, കേസ് നന്പർ തുടങ്ങിയ വിവരങ്ങൾ സ്ഥാനാർഥികളും അവർ ഉൾപ്പെട്ട രാഷ്ട്രീയ പാർട്ടികളും പ്രസിദ്ധപ്പെടുത്തണം. എന്തുകൊണ്ടാണ് ഇയാളെ സ്ഥാനാർഥിയാക്കിയതെന്നും ക്രിമിനൽ പശ്ചാത്തലമില്ലാത്ത മറ്റുള്ളവരെ എന്തുകൊണ്ട് തെരഞ്ഞെടുത്തില്ലെന്നും രാഷ്ട്രീയ പാർട്ടികൾ വിശദമാക്കണം.
* സ്ഥാനാർഥിയെ കണ്ടെത്തുന്നത് വിജയിക്കുന്നതിന്റെ സാധ്യതകൾ മാത്രം കണക്കിലെടുത്താകരുത്. അവരുടെ യോഗ്യതകൾ, നേട്ടങ്ങൾ, വിദ്യാഭ്യാസം, മെറിറ്റ് എന്നിവ കണക്കിലെടുത്താകണം. ഇതിന്റെ അടിസ്ഥാനത്തിലാകണം സ്ഥാനാർഥികളെ തെരഞ്ഞെടുത്തതിന്റെയും ഒഴിവാക്കിയതിന്റെയും കാരണങ്ങൾ പാർട്ടികൾ വിശദീകരിക്കേണ്ടത്.
* സ്ഥാനാർഥിയുടെ ക്രിമിനൽ കേസുകളും മറ്റു പശ്ചാത്തലങ്ങളും അടങ്ങിയ വിവരങ്ങൾ പ്രാദേശിക തലത്തിലും ദേശീയ തലത്തിലുമുള്ള മാധ്യമങ്ങളിലും പാർട്ടിയുടെ ഒൗദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തണം.
* സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു 48 മണിക്കൂറിനുള്ളിലോ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതിക്ക് രണ്ടാഴ്ചയ്ക്കു മുന്പോ ഏതാണോ ആദ്യമുള്ളത് ആ കാലയളവിൽ ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണം.
* കോടതി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളുടെ കേസുകളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിന് 72 മണിക്കൂറിനു മുന്പ് തെരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിച്ചിരിക്കണം.
* പാർട്ടികൾ ഈ നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നടപടികൾക്കു വിധേയമായ രീതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയക്കണം.
ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.