ന്യൂഡൽഹി: ഈ വർഷം മൂന്നു ഘട്ടമായി നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ അംഗബലത്തിൽ കുറവുണ്ടാകുമെന്നു കണക്കുകൂട്ടൽ. 68 സീറ്റുകളിലേക്കാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസിന്റെ 19 സീറ്റുകളിൽ ഒന്പതെണ്ണമെങ്കിലും നഷ്ടമാകുമെന്നാണു വിലയിരുത്തൽ.
അതേസമയം, പ്രിയങ്കഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, രൺദീപ് സുർജേവാല തുടങ്ങിയ പ്രമുഖരെ കോൺഗ്രസ് രാജ്യസഭയിലെത്തിക്കുമെന്നാണു റിപ്പോർട്ട്.
ഒന്പതു സീറ്റുകൾ നിലനിർത്താമെന്നും ഒന്നോ രണ്ടോ സീറ്റ് ഘടകകക്ഷികളുടെ പിന്തുണയോടെ നേടാമെന്നുമാണു കോൺഗ്രസ് കരുതുന്നത്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നു കോൺഗ്രസിനു സീറ്റ് വർധിക്കും.
ഏപ്രിൽ (51 സീറ്റ്) ജൂൺ (നാല്), ജൂലൈ(ഒന്ന്), നവംബർ(11) മാസങ്ങളിലായാണു തെരഞ്ഞെടുപ്പ് നടക്കുക. മുതിർന്ന കോൺഗ്രസ് നേതാക്കളായ മോത്തിലാൽ വോറ, മധുസൂദൻ മിസ്ത്രി, കുമാരി സെൽജ, ദിഗ്വിജയ് സിംഗ്, ബി.കെ. ഹരിപ്രസാദ്, എം.വി. രാജീവ് ഗൗഡ എന്നിവരുടെ രാജ്യസഭാ കാലാവധി ഏപ്രിലിലും ജൂണിലുമായി അവസാനിക്കും. മോത്തിലാൽ വോറയെയും ദിഗ്വിജയ് സിംഗിനെയും വീണ്ടും നോമിനേറ്റ് ചെയ്യുമെന്നാണു സൂചന. രാജ് ബബ്ബർ, പി.എൽ. പുനിയ എന്നിവർക്കും വീണ്ടും സീറ്റ് കിട്ടാനില്ല. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നു കോൺഗ്രസിന് ആരെയും ജയിപ്പിക്കാനാവില്ല.
യുപിയിലെ പത്തു സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ ഒരു സീറ്റിലേക്കും നവംബറിലാണു തെരഞ്ഞെടുപ്പ്.
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ആറു സീറ്റുകളിലേക്കും ബംഗാളിലും ബിഹാറിലും അഞ്ചു സീറ്റുകളിലേക്കും ഗുജറാത്ത്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നാലു വീതം സീറ്റുകളിലേക്കുമാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുക. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മൂന്നു സീറ്റുകളിൽ രണ്ടെണ്ണത്തിൽ വീതം കോൺഗ്രസിനു വിജയിക്കാനാകും. ഛത്തീസ്ഗഡിലെ രണ്ടു സീറ്റും കോൺഗ്രസിനു നേടാനാകും. എന്നാൽ, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മേഘാലയ, ആസാം സംസ്ഥാനങ്ങളിൽ കോൺഗ്രസിനു സീറ്റ് നഷ്ടമാകും.
245 അംഗ രാജ്യസഭയിൽ ബിജെപിക്ക് 82 പേരും കോൺഗ്രസിന് 46 പേരുമാണുള്ളത്. 12 നോമിനേറ്റഡ് അംഗങ്ങളിൽ എട്ടു പേർ ബിജെപിയുമായി ബന്ധമുള്ളവരാണ്.
യുപിയിൽനിന്നാണ് ഏറ്റവും അധികം രാജ്യസഭാംഗങ്ങളുള്ളത്-31 പേർ. മഹാരാഷ്ട്ര(19), തമിഴ്നാട്(18), പശ്ചിമബംഗാൾ(16), ബിഹാർ(16) സംസ്ഥാനങ്ങൾ തൊട്ടടുത്ത സ്ഥാനങ്ങളിൽ നിൽക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.