ന്യൂഡൽഹി: 17 സംസ്ഥാനങ്ങളിൽ ഏപ്രിലിൽ ഒഴിവു വരുന്ന 55 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 26ന് തെരഞ്ഞെടുപ്പ് നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതിൽ 51 അംഗങ്ങളുടെ രാജ്യസഭാ കാലാവധി ഏപ്രിലിൽ വിവിധ തീയതികളിലായി പൂർത്തിയാകും. നാലു പേർ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ഇവരുടെയും രാജ്യസഭാ കാലാവധി ഏപ്രിലിൽ അവസാനിക്കുകയാണ്.
രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാർച്ച് ആറിനു പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 13 ആണ്. തെരഞ്ഞെടുപ്പ് നടക്കുന്ന മാർച്ച് 26നുതന്നെ ഫലപ്രഖ്യാപനമുണ്ടാകും. രാജ്യസഭാ ഡെപ്യൂട്ടി ചെയർമൻ ഹരിവംശ്, കേന്ദ്രമന്ത്രി രാംദാസ് അഠാവലെ, മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ്, മുൻ കേന്ദ്രമന്ത്രിമാരായ വിജയ് ഗോയൽ, കുമാരി സെൽജ തുടങ്ങിയ പ്രമുഖരുടെ രാജ്യസഭാ കാലാവധിയാണു പൂർത്തിയാകുന്നത്.
മഹാരാഷ്ട്രയിൽ ഏഴു സീറ്റുകളിലേക്കും തമിഴ്നാട്ടിൽ ആറിലും തെരഞ്ഞെടുപ്പ് നടക്കും. ബംഗാൾ(അഞ്ച്), ബിഹാർ(അഞ്ച്), ഒഡീഷ(നാല്), ഗുജറാത്ത്(നാല്), ആന്ധ്രപ്രദേശ്(നാല്), ആസാം(മൂന്ന്), മധ്യപ്രദേശ്(മൂന്ന്), രാജസ്ഥാൻ(മൂന്ന്), തെലുങ്കാന(രണ്ട്), ഛത്തീസ്ഗഡ്(രണ്ട്), ഹരിയാന(രണ്ട്), ജാർഖണ്ഡ്(രണ്ട്), ഹിമാചൽ പ്രദേശ്(ഒന്ന്), മണിപ്പുർ(ഒന്ന്), മേഘാലയ(ഒന്ന്) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.