ന്യൂഡൽഹി: നിസാമുദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് കൂടിച്ചേരലിൽ പങ്കെടുത്ത നിരവധി പേർക്ക് കോവി ഡ്-19 പിടിപെട്ടത് വലിയ ഞെട്ടലുണ്ടാക്കി.
മാർച്ച് 13ന് നിസാമുദീൻ മർക്കസിൽ ചടങ്ങിന്റെ ഭാഗമായി 3400 പേരെത്തി. മാർച്ച് 16ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഡൽഹിയിൽ മതപരമായതോ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിമായതുമായ എല്ലാ വിധ കൂടിച്ചേരലുകളും വിലക്കുകയും അന്‍പത് പേരിലധികം ആളുകളുടെകൂടിച്ചേരലിനും വിലക്ക് പ്രഖ്യാപിച്ചു. അപ്പോഴും നിസാമുദീൻ മർക്കസിൽ ഇത്രയധികം ആളുകൾ തിങ്ങിനിറഞ്ഞിരുന്നു.
മാർച്ച് 20ന് സമ്മേളനത്തിൽ പങ്കെടുത്ത പത്ത് ഇന്തോനേഷ്യൻ പൗരന്മാർക്ക് തെലുങ്കാനയിൽ കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത കർഫ്യു പ്രഖ്യാപിച്ചു. മാർച്ച് 23ന് നിസാമുദീൻ മർക്കസിൽ ഉണ്ടായിരുന്ന 1500 പേർ വിവിധ സ്ഥലങ്ങളിലേക്കു മടങ്ങി.
മാർച്ച് 24ന് പ്രധാനമന്ത്രി 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അന്നുതന്നെ നിസാമുദീൻ മർക്കസിലെ ബാക്കിയുള്ള ആളുകളോട് ഒഴിഞ്ഞു പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മാർച്ച് 25ന് ആയിരത്തിലധികം ആളുകൾ ഇവിടെ തുടർന്നു. രോഗലക്ഷണങ്ങൾ തോന്നിയവരെയും സംശയം പ്രകടിപ്പിച്ചരെയും മർക്കസിലെ ഹാളിലേക്ക് നിരീക്ഷണത്തിനായി മാറ്റി. അന്നു തന്നെ സംഘാടകരായ തബ്ലീഗ് ജമാഅത്ത് ജില്ലാ മജിസ്ട്രേറ്റിനെ കണ്ട് സ്ഥലം ഒഴിയുന്നതിനായി അപേക്ഷയും വാഹനങ്ങളുടെ ലിസ്റ്റും നൽകി.
മാർച്ച് 26ന് ചടങ്ങിൽ പങ്കെടുത്ത പുരോഹിതൻ ശ്രീനഗറിൽ കോവിഡ് ബാധിച്ചു മരിച്ചു. അന്നുതന്നെ ജില്ലാ മജിസ്ട്രേറ്റ് നിസാമുദീൻ സന്ദർശിച്ച് സംഘാടകരുടെ യോഗം വിളിച്ചു ചേർത്തു. മാർച്ച് 27ന് നിസാമുദീൻ മർക്കസിൽ കഴിഞ്ഞിരുന്ന ആറ് പേരെ കോവിഡ് പരിശോധനയ്ക്കായി കൊണ്ടുപോകുകയും ഹരിയാനയിലെ ജജ്ജറിലേക്ക് നിരീക്ഷണത്തിൽ മാറ്റുകയും ചെയ്തു.
മാർച്ച് 28ന് എസ്ഡിഎമ്മിനൊപ്പം ലോകാരോഗ്യ സംഘടനയുടെ ടീം ഇവിടം സന്ദർശിച്ച് 33 പേരെ ഡൽഹി രാജീവ് ഗാന്ധി കാൻസർ ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് 28ന് മർക്കസ് അടിയന്തരമായി ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി ലജ്പത് നഗർ എസിപി നോട്ടീസ് നൽകി.
മാർച്ച് 29ന് മർക്കസിലേക്ക് പുതിയതായി ആരും എത്തിയിട്ടില്ലെന്നും നിലവിലുള്ള ആളുകൾ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനുമുന്‍പ് എത്തിയതാണെന്നും ചൂണ്ടിക്കാട്ടി മർക്കസിന്റെ ചുമതലയുള്ള മൗലാന യൂസഫ് പോലീസ് നോട്ടീസിന് മറുപടി നൽകി. അന്നു രാത്രി തന്നെ പോലീസും ആരോഗ്യ പ്രവർത്തകരും എത്തി മർക്കസിൽ ഉണ്ടായിരുന്ന ആളുകളെ പരിശോധനയ്ക്കും ശേഷം നിരീക്ഷണത്തിലേക്കും മാറ്റാൻ തുടങ്ങി.
മാർച്ച് 30ന് ഡൽഹി പോലീസ് സ്ഥലത്തെത്തി ആയിരക്കണക്കിന് ആളുകളെ ആശുപത്രികളിലേക്കും നിരീക്ഷണ കേന്ദ്രങ്ങളിലേക്കും മാറ്റി. നിരവധി പേരുടെ പരിശോധനാ ഫലങ്ങൾ ഇനിയും വരാനുണ്ട്.
അതിനിടെ, കോവിഡ് വ്യാപനത്തെയും തബ്ലീഗ് ജമാഅത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നവർ മറ്റേതൊരു വൈറസിനെക്കാളും അപകടകാരികളാണെന്ന് മുൻ ജമ്മു കാഷ്മീർ മുഖ്യമന്ത്രിയും നാഷണൽ കോണ്‍ഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള പറഞ്ഞു. നിസാമുദീനിൽ ആയിരിക്കണക്കിന് ആളുകൾ കൂടിച്ചേരുന്ന സമ്മേളനങ്ങളിൽ പുതുമയില്ലെന്നാണ് മുൻ പാർലമെന്റ് അംഗം ഷഹീദ് സിദ്ദിഖി പറത്ത്. 2027ൽ 100 വർഷം പൂർത്തിയാക്കുന്ന തബ്ലീഗ് ജമാഅത്ത് പരിപാടിയിൽ നിസാമുദീനിൽ ആയിരക്കണക്കിന് ആളുകൾ കൂടിച്ചേർന്നതിൽ ഒരു തരത്തിലുള്ള അസ്വാഭാവികതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. മർക്കസിലെ ചടങ്ങ് ഒരു വർഷം മുൻപേ തന്നെ തീരുമാനിച്ചു നടത്തിയതാണ്. ഈ സമയത്ത് ഇതിന്റെ മറവിൽ വർഗീയ വൈറസുകൾ പടർത്താൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
നിസാമുദീൻ മർക്കസിൽ ആയിരക്കണക്കിന് ആളുകൾ ഉള്ള വിവരം മാർച്ച് 23നുതന്നെ സൗത്ത് വെസ്റ്റ് ഡിസിപിയെ അറിയിച്ചിട്ടും പോലീസ് ഒരു നടപടിയും എടുത്തില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാൻ പറഞ്ഞു.
തബ്ലീഗ് ജമാഅത്ത്
1926ൽ ഹരിയാനയിലെ മേവാത്തിൽ രൂപംകൊണ്ട ഇസ്ലാമിക സംഘടനയാണ് തബ്ലീഗ് ജമാഅത്ത്. ഇപ്പോൾ മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ്, നേപ്പാൾ, മ്യാൻമർ, കിർഗിസ്ഥാൻ, സൗദി അറേബ്യ, അഫ്ഗാനിസ്ഥാൻ, അൽജീരിയ, ജിബൂട്ടി, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഫിജി, ഫ്രാൻസ്, കുവൈറ്റ് തുടങ്ങി 150 രാജ്യങ്ങളിലായി നിരവധി അംഗങ്ങളുണ്ട്. ജമാഅത്തിന് പുറപ്പെടുക എന്നാൽ മതപ്രബോധനത്തിനായി യാത്ര തിരിക്കുക എന്നാണ്. മൂന്നു ദിവസം മുതൽ ഒരു വർഷം വരെ നീണ്ടു നിൽക്കുന്ന സമയക്രമങ്ങളിൽ തബ്ലീഗുകാർ ജമാഅത്തിന് പുറപ്പെടാറുണ്ട്. അതുപോലെ തന്നെ മുൻകൂട്ടി തീരുമാനിച്ചത് പ്രകാരമാണ് നിസാമുദീനിലെ മർക്കസിലും ചടങ്ങ് സംഘടിപ്പിച്ചത്.
അറബി വാക്കായ തബ്ലീഗ് ജമാഅത്ത് എന്നാൽ എത്തിച്ചുകൊടുക്കുന്ന സംഘം എന്നാണ് അർഥം. മുസ്ലിം വിഭാഗങ്ങൾക്കിടയിൽ മതബോധനത്തിനായി നടത്തുന്ന യാത്രയുടെ ഭാഗമായാണ് തബ്ലീഗ് നിസാമുദീനിലും ചടങ്ങ് സംഘടിപ്പിച്ചത്. ഇതിൽ തമിഴ്നാട്ടിൽ നിന്നുള്ള സംഘത്തിന്റെ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.