ന്യൂഡൽഹി: ആസൂത്രണമില്ലാത്ത 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ള പാവങ്ങൾക്കു വലിയ കുഴപ്പങ്ങൾക്കും വേദനയ്ക്കും കാരണമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസവും ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കു മതിയായ വ്യക്തി സുരക്ഷാ ഉപകരണങ്ങളും (പിപിഇ) ഉടൻ നൽകണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ജോലി നഷ്ടം, ശന്പളം വെട്ടിക്കുറയ്ക്കൽ, കൂടിയ പെട്രോൾ- ഡീസൽ വില എന്നിവയിൽ പ്രതിസന്ധിയിലായ പാവപ്പെട്ടവർക്കും മധ്യവർഗക്കാർക്കും ക്ഷേമത്തിനുള്ള പദ്ധതികളുമായി കോമണ്‍ മിനിമം റിലീഫ് പ്രോഗ്രാം പ്രഖ്യാപിക്കണം. കോവിഡ്-19 ഉയർത്തുന്ന വെല്ലുവിളിയുടെ വ്യാപ്തി ഭയപ്പെടുത്തുന്നതാണെങ്കിലും പക്ഷേ അതിനെ മറികടക്കാനുള്ള നിശ്ചയദാർഢ്യം സാമാന്യത്തിൽ കവിഞ്ഞതാകണമെന്ന് അവർ ഓർമിപ്പിച്ചു.
വീഡിയോ കോണ്‍ഫറൻസിംഗിലൂടെ ഇന്നലെ നടത്തിയ കോണ്‍ഗ്രസ് പ്രവർത്തക സമിതിയാണ് കൊറോണ വൈറസ് നേരിടുന്നതിലുണ്ടായ സർക്കാർ വീഴ്ചകളെ രൂക്ഷമായി വിമർശിച്ചത്. വ്യാപകമായ പരിശോധന അടക്കം കോവിഡ്-19 വ്യാപനം തടയുക, പാവങ്ങൾക്കു സഹായം നൽകുക, അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക, സാന്പത്തിക പുനരുദ്ധാരണം എന്നിവ ഉൾപ്പെടെ അഞ്ചിന കർമപദ്ധതിക്ക് പ്രവർത്തക സമിതി യോഗം ആഹ്വാനം ചെയ്തു. കോവിഡ് പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രിമാരായ ക്യാപ്റ്റണ് അമരീന്ദർ സിംഗ്, അശോക് ഗെലോട്ട്, ഭൂപേഷ് ബാഗൽ, മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, പി. ചിദംബരം, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, രണ്‍ദീപ് സിംഗ് സുർജേവാല തുടങ്ങിയവർ സംസാരിച്ചു.
മുന്നൊരുക്കങ്ങളൊന്നും കൂടാതെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ മൂലം ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ കൊടിയ ദുരിതത്തിലായെന്ന് സോണിയ പറഞ്ഞു. 21 ദിവസത്തെ ലോക്ക്ഡൗണ്‍ ആവശ്യമായിരുന്നു. പക്ഷേ ആസൂത്രണമില്ലാതെയാണു സർക്കാർ നടപ്പാക്കിയത്. പാവങ്ങളും ദുർബലരും അവഗണിക്കപ്പെട്ടവരുമാണ് ഇതുമൂലം ഏറ്റവും കഷ്ടത്തിലായത്. ഭക്ഷണം പോലുമില്ലാതെ ആയിരങ്ങൾ കിലോമീറ്ററുകൾ കാൽനടയായി ഗ്രാമങ്ങളിലേക്കു പോകുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ഇത്തരക്കാരുടെ രക്ഷയ്ക്കായി നാമെല്ലാം ഒരുമിക്കണമെന്നു സോണിയ ആഹ്വാനം ചെയ്തു.
ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ കാർഷിക മേഖലയെ സഹായിക്കാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം. വിളവെടുപ്പിനുള്ള നിയന്ത്രണങ്ങൾ നീക്കുക, വളം കീടനാശിനി മുതലായവ നൽകുക, ലളിതവായ്പകൾ ലഭ്യമാക്കുക തുടങ്ങിയവ അടിയന്തരമായി നടപ്പാക്കണം. എല്ലാത്തിനും ഉപരിയായി കാർഷികോത്പന്നങ്ങൾക്കു ന്യായവില ഉറപ്പാക്കുകയാണു പ്രധാനം. അസംഘടിത മേഖലയിലെ ലക്ഷക്കണക്കിനു തൊഴിലാളികൾ പട്ടിണിയും ചികിൽസാസൗകര്യങ്ങളുടെ കുറവും മൂലം കൊടിയ പ്രയാസത്തിലാണെന്നും സോണിയ ചൂണ്ടിക്കാട്ടി.
കോവിഡ്19 നെ തുടർന്ന് കഷ്ടത്തിലായ കുടുംബങ്ങൾക്കും പ്രത്യേകിച്ചു പാവങ്ങൾക്കും തൊഴിലാളികൾക്കും സഹായമെത്തിക്കാൻ കോണ്‍ഗ്രസ് സർക്കാരുകൾ, പോഷക സംഘടനകൾ, നേതാക്കൾ തുടങ്ങിയവരോട് കോണ്‍ഗ്രസ് പ്രസിഡന്റ് ആഹ്വാനം ചെയ്തു. കോവിഡിന് മതവും ജാതിയും രാഷ്ട്രീയവും പ്രായ ലിംഗ ഭേദവുമില്ല. രാജ്യം ഒറ്റക്കെട്ടായിനിന്ന് പ്രതിസന്ധിയെ അതിജീവിക്കണമെന്നും അവർ പറഞ്ഞു.
രാഹുൽ ഗാന്ധി
ഫെബ്രുവരി മുതൽ രണ്ടു മാസം കിട്ടിയിട്ടും ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ഉള്ള വേറൊരു രാജ്യവും അവർക്ക് താമസം, റേഷൻ, ഭക്ഷണം എന്നിവയൊന്നും ഒരുക്കാതെ സ്വന്തം വീടുകളിലേക്കു മടങ്ങിപ്പോകാൻ നിർബന്ധിതമാക്കില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പാവപ്പെട്ടവർക്കു സമഗ്ര സംരക്ഷണം ഏർപ്പെടുത്താൻ അദ്ദേഹം കോണ്‍ഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
കോണ്‍ഗ്രസ് കാവൽക്കാരുടെ റോളിൽ പ്രവർത്തിക്കണം. ഇന്ത്യയ്ക്കു യോജിച്ച രീതിയിലാകണം കോവിഡിനെ രാജ്യം നേരിടേണ്ടത്.
കടുത്ത സാന്പത്തിക തകർച്ചയിൽനിന്നു കരകയറാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുകയും വേണം.
പ്രിയങ്ക ഗാന്ധി
ദുരിതത്തിലായപ്പോൾ സ്വന്തം വീടുകളിലേക്കു മടങ്ങാൻ നിർബന്ധിതരായ കുടിയേറ്റ തൊഴിലാളികളെ സഹായിക്കേണ്ടതിനു പകരം ഉത്തർപ്രദേശ് പോലീസും സർക്കാരും അവരെ തല്ലിച്ചതയ്ക്കുകയാണു ചെയ്തതെന്നു പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
വിപുലമായ പരിശോധനകളാണ് കോവിഡ് യുദ്ധത്തിൽ മുഖ്യം. സ്കൂൾ ഫീസുകൾ അടയ്ക്കുന്നതിൽനിന്നു രക്ഷിതാക്കൾക്ക് ആശ്വാസം എത്തിക്കുകയും വേണം.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.