ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം അടക്കം 20,000 കോടി രൂപയുടെ ഡൽഹി നഗര സൗന്ദര്യവത്കരണ പരിപാടി ഉപേക്ഷിക്കണമെന്നും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശയാത്രകൾ നിർത്തിവയ്ക്കുകയും സുതാര്യമല്ലാത്ത പ്രധാനമന്ത്രി കെയർ ഫണ്ടിലെ മുഴുവൻ പണവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മാറ്റുകയും ചെയ്യണമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ചെലവുകൾകൂടി 30 ശതമാനം വെട്ടിക്കുറയ്ക്കുക, ആരോഗ്യ അറിയിപ്പുകൾ ഒഴികെ സർക്കാർ പരസ്യങ്ങൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലൂടെ സോണിയ ഉന്നയിച്ചു.
എംപിമാരുടെ ശന്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു കോണ്‍ഗ്രസിന്റെ പിന്തുണ നൽകുന്നതായി സോണിയ അറിയിച്ചു. കോവിഡ്-19ന്റെ വെല്ലുവിളി നേരിടാൻ നിർദേശങ്ങൾ അറിയിക്കണമെന്ന് ഞായറാഴ്ച തന്നോട് ടെലിഫോണ്‍ വിളിച്ച് ആവശ്യപ്പെട്ടതിനാലാണ് അഞ്ചു പ്രധാന നിർദേശങ്ങൾ രേഖാമൂലം നൽകുന്നതെന്നും കത്തിൽ കോണ്‍ഗ്രസ് പ്രസിഡന്റ് വ്യക്തമാക്കി.
ഒന്നാമത്, സർക്കാരും പൊതുമേഖലയും പ്രചാരണത്തിനായി ഉപയോഗിക്കുന്ന ടെലിവിഷൻ, അച്ചടി, ഓണ്‍ലൈൻ മാധ്യമങ്ങളിലെ എല്ലാ പരസ്യങ്ങളും രണ്ടു വർഷത്തേക്കു നിർത്തലാക്കുക. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കു മാത്രമാകണം ഒഴിവ്. സർക്കാർ 1250 കോടിയും പൊതുമേഖല അത്രയുംതന്നെ തുകയുമാണ് പരസ്യത്തിനായി ചെലവാക്കുന്നത്.
രണ്ടാമത്, ഡൽഹിയുടെ സൗന്ദര്യവത്കരണത്തിനായുള്ള 20,000 കോടിയുടെ മധ്യവീഥി (സെൻട്രൽ വിസ്ത) പദ്ധതി ഉടനടി സസ്പെൻഡ് ചെയ്യുക. നിലവിലെ പൗരാണിക മന്ദിരത്തിൽ പാർലമെന്റിനു പ്രവർത്തിക്കാനാകുമെന്ന് ഉറപ്പുണ്ട്. അത്യാവശ്യമില്ലാത്ത ഈ ചെലവിനുള്ള തുക പുതിയ ആശുപത്രികൾ നിർമിക്കാനും ആരോഗ്യപ്രവർത്തകർക്ക് വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (പിപിഇ) വാങ്ങാനും പരിശോധനകൾക്കുമെല്ലാം വിനിയോഗിക്കണം.
മൂന്നാമത്, കേന്ദ്രബജറ്റിലെ ചെലവുകൾ 30 ശതമാനം വെട്ടിക്കുറയ്ക്കുക. ശന്പളം, പെൻഷൻ, കേന്ദ്രപദ്ധതികൾ എന്നിവയെ ഇതിൽനിന്നൊഴിവാക്കാം. ഇതിലൂടെ കിട്ടുന്ന 2.5 ലക്ഷം കോടി രൂപ കുടിയേറ്റ തൊഴിലാളികൾ, മറ്റു തൊഴിലാളികൾ, കർഷകർ, ചെറുകിട -ഇടത്തരം വ്യവസായികൾ, അസംഘടിത മേഖല തുടങ്ങിയവരുടെ സാന്പത്തിക സുരക്ഷയ്ക്കായി ചെലവഴിക്കണം.
നാലാമത്, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ വിദേശയാത്രകൾ നിർത്തിവയ്ക്കണം. ദേശീയ താത്പര്യം നോക്കി മാത്രമേ പ്രധാനമന്ത്രി ഇതിൽ ഒഴിവു നൽകാവൂ. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും മാത്രം യാത്രകൾക്ക് 393 കോടിയാണു ചെലവഴിച്ചത്.
അഞ്ചാമത്, "പ്രധാനമന്ത്രി കെയേഴ്സ്’ എന്ന പേരിൽ രൂപീകരിച്ച നിധിയിലെ മുഴുവൻ പണവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണം. പണം അനുവദിക്കുന്നതിലും ചെലവഴിക്കുന്നതിലും സുതാര്യതയും ഉത്തരവാദിത്വവും മികവും പ്രകടമാക്കുന്നതിനു പുറമെ, രണ്ടു വ്യത്യസ്ത അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനാവശ്യമായ ഇരട്ടിപ്പുകൾ ഇല്ലാതാക്കാനും കഴിയും. ദുരിതാശ്വാസ നിധിയിൽ ചെലവാക്കാതെ കിടക്കുന്ന 3,800 കോടിയും പുതുതായി കിട്ടിയ പണവും പാവങ്ങൾക്കും ദുർബലർക്കും ഭക്ഷ്യസുരക്ഷയ്ക്കായി ഉപയോഗിക്കാവുന്നതാണെന്നും സോണിയ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.