ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രകൾക്കുള്ള ടിക്കറ്റ് നിരക്ക് നിജപ്പെടുത്തിയെന്നു കേന്ദ്രസർക്കാർ. യാത്രയുടെ സമയദൈർഘ്യം അനുസരിച്ചാണ് ഏറ്റവും കൂടിയതും കുറഞ്ഞതുമായ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ഇതുമൂലം ഡൽഹിയിൽനിന്നു കേരളത്തിലേക്കുള്ള യാത്രകൾക്ക് വൻ തുക നൽകേണ്ടിവരും. കോവിഡ് ലോക്ക് ഡൗണിനെത്തുടർന്ന് രണ്ടു മാസത്തോളമായി സർവീസ് നിർത്തി വച്ചിരിക്കുന്ന വിമാനക്കന്പനികൾക്ക് 60 ശതമാനം സീറ്റുകളുടെ ടിക്കറ്റ് നിരക്കിൽ കൊള്ളലാഭം കൊയ്യാനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.
യാത്രയുടെ സമയദൈർഘ്യം അനുസരിച്ച് ഏഴു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നതിൽ ഏറ്റവും നിരക്ക് കൂടിയ വിഭാഗത്തിലാണ് ഡൽഹിയിൽനിന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള യാത്ര ഉൾപ്പെടുന്നത്. കേരളത്തിലേക്കുള്ള ഏറ്റവും കൂടിയ യാത്രാനിരക്ക് 18,600-ഉം കുറഞ്ഞ നിരക്ക് 5,500-ഉം ആണ്. കണ്ണൂരിലേക്ക് സർവീസില്ല.
എ, ബി, സി, ഡി, ഇ, എഫ്, ജി എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നതിൽ എഫ് വിഭാഗത്തിലാണ് ഡൽഹിയിൽനിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര ഉൾപ്പെടുന്നത്. ഇതിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 6,500 രൂപയും കൂടിയ നിരക്ക് 18,600 രൂപയുമാണ്. ജി വിഭാഗത്തിലാണ് ഡൽഹിയിൽനിന്നും കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്കുള്ള യാത്ര ഉൾപ്പെടുന്നത്. ഇതിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 5,500 രൂപയും കൂടിയ നിരക്ക് 15,700 രൂപയുമാണ്.
സർക്കാർ നിബന്ധന അനുസരിച്ച് ഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ഡൽഹി-മുംബൈ യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 3500ഉം കൂടിയ നിരക്ക് പതിനായിരം രൂപയുമാണ്. ഇതിൽ 40 ശതമാനം സീറ്റുകൾക്ക് ഈ തുകകളുടെ ശരാശരി നിരക്ക് ഈടാക്കണം. അതായത് ഡൽഹി-മുംബൈ വിമാനത്തിലെ 40 ശതമാനം ടിക്കറ്റുകൾക്ക് 6700 രൂപയായിരിക്കും നിരക്ക്. ബാക്കി സീറ്റുകളിൽ പതിനായിരം രൂപയിൽ താഴെ വരുന്ന രീതിയിൽ വിമാനക്കന്പനികൾക്ക് നിരക്ക് ഈടാക്കാം. ഡൽഹിയിൽനിന്ന് മൂന്നര മണിക്കൂർ ദൈർഘ്യമുള്ള കൊച്ചിയിലേക്ക് ഉൾപ്പെടെയുള്ള വിമാനങ്ങളിലെ 60 ശതമാനം ടിക്കറ്റുകൾക്കും ഉയർന്ന നിരക്ക് നൽകേണ്ടിവരുമെന്നാണ് ഇതിൽ നിന്നു വ്യക്തമാക്കുന്നത്. ഇതേ മാതൃകയിലാണ് മറ്റു സ്ഥലങ്ങളിലേക്കുള്ള യാത്രകളുടെ നിരക്ക് ഈടാക്കുന്നത്. നിലവിലെ നിർദേശം അനുസരിച്ച് ഓഗസ്റ്റ് 24 വരെ മൂന്നു മാസത്തേക്കാണ് ടിക്കറ്റ് നിരക്ക് നിർണയിക്കാനുള്ള പുതിയ സംവിധാനം.
കർശന നിർദേശങ്ങൾ
അതതു സംസ്ഥാനങ്ങളിൽ എത്തുന്ന യാത്രക്കാർ നിരീക്ഷണത്തിൽ കഴിയുന്ന കാര്യമടക്കം സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. എന്നാൽ ക്വാറന്റൈൻ വേണ്ടെന്നാണ് തന്റെ നിലപാടെന്നു മന്ത്രി പറഞ്ഞു.
വിമാനത്തിനകത്ത് സാമൂഹിക അകലം പാലിക്കൽ ഉണ്ടോ എന്ന ചോദ്യത്തിന് നിലവിൽ വിമാനത്തിനുള്ളിലെ മിഡിൽ സീറ്റ് ഒഴിച്ചിടാൻ തീരുമാനം എടുത്തിട്ടില്ല എന്നായിരുന്നു മറുപടി. നിലവിൽ മൂന്നിലൊന്ന് വിമാന സർവീസുകൾ ആരംഭിക്കുമെന്നും പിന്നീട് സാഹചര്യം വിലയിരുത്തി കൂടുതൽ സർവീസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നാല്പതു മിനിറ്റ് മുതൽ മൂന്നര മണിക്കൂർ വരെ യാത്രാദൈർഘ്യമുള്ള മേഖലകളെ ഏഴു വിഭാഗങ്ങളായി തിരിച്ചാണ് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത്. ഇതിൽ ഡൽഹിയിൽനിന്നു മൂന്നു മണിക്കൂർ മുതൽ മൂന്നര മണിക്കൂർ വരെയുള്ള വിഭാഗത്തിലാണ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും ഉൾപ്പെടുന്നത്. അതുകൊണ്ടുതന്നെ ഡൽഹി-കേരള വിമാന യാത്രയ്ക്ക് വലിയ തുക നൽകേണ്ടിവരും.
യാത്രക്കാർ ശ്രദ്ധിക്കേണ്ടത്
* യാത്രക്കാർക്ക് ആരോഗ്യ സേതു മൊബൈൽ ആപ് നിർബന്ധം. ഇക്കാര്യം സുരക്ഷാ ജീവനക്കാർ പരിശോധിച്ച് ഉറപ്പുവരുത്തണം. ആരോഗ്യസേതു ഇല്ലെങ്കിൽ ക്വാറന്റീനിൽ കഴിഞ്ഞിട്ടുണ്ടോ, രോഗികളുമായി സന്പർക്കം പുലർത്തിയിട്ടുണ്ടോ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട സത്യവാങ്മൂലം നൽകണം. 14 വയസിന് താഴെയുള്ളവർക്ക് ആരോഗ്യസേതു നിർബന്ധമല്ല.
വെബ് ചെക് ഇൻ മാത്രമേ അനുവദിക്കൂ.
* ലഗേജ് ഒരു ബാഗ് മാത്രം.
* ശാരീരിക അസ്വസ്ഥതയുള്ളയവർ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ എന്നിവർ യാത്ര ചെയ്യരുത്.
* യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് രണ്ടുമണിക്കൂർ മുന്പു വിമാനത്താവളത്തിലെത്തണം. പരമാവധി നാലു മണിക്കൂർ മുന്പു വരെയെത്താം.
* മാസ്കും ഗ്ലൗസും നിർബന്ധം.
* യാത്രക്കാരുടെ സ്വന്തം വാഹനമോ സർക്കാരുകൾ നിർദേശിക്കുന്ന ടാക്സി, പൊതുഗതാഗത സംവിധാനങ്ങളോ മാത്രമേ വിമാനത്താവളത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ.
* തെർമൽ സ്ക്രീനിംഗ് നടത്തണം.
* ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രം ട്രോളികൾ നൽകും.
* വിമാനത്തിൽ ഭക്ഷണവിതരണമുണ്ടാകില്ല. പത്ര- മാസികകൾ നൽകില്ല.
* വിമാനത്താവളങ്ങളിൽ കേന്ദ്രീകൃത എയർ കണ്ടീഷൻ ഒഴിവാക്കി എയർ വെന്റിലേഷൻ ഉറപ്പാക്കണം.
* ലഗേജുകൾ അണുവിമുക്തമാക്കണം.
* ഡിജിറ്റൽ പണമിടപാടുകൾ മാത്രം.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.