വിശാഖപട്ടണം കപ്പൽശാലയിൽ ക്രെയിൻ തകർന്ന് 11 മരണം
Sunday, August 2, 2020 12:15 AM IST
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ ഷിപ്യാർഡ് ലിമിറ്റഡി ന്റെ (എച്ച്എസ്എൽ) കപ്പൽനിർമാണശാലയിൽ 70 ടൺ ഭാരമുള്ള ഉരുക്കുനിർമിത ക്രെയിൻ തകർന്നുവീണ് 11 പേർ ചതഞ്ഞു മരിച്ചു. എച്ച്എസ്എൽ സൂപ്പർവൈസർ, കരാർ ഏജൻസിയിലെ ഏഴു ജീവനക്കാർ എന്നിവർ മരിച്ചവരിൽപ്പെടുന്നു.
ഷിപ്യാർഡിന്റെ 75 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം. കരാറുകാർ മാറി മാറി വന്നതോടെ രണ്ടുവർഷംമുന്പ് എച്ച്എസ്എലിലെത്തിയ ക്രെയിൻ പ്രവർത്തനക്ഷമമാക്കിയിരുന്നില്ല.
മൂന്നു കരാറുകാരുടെ സഹായത്തോടെ ഇന്നലെ ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിടെയാണു ദുരന്തം. ക്രെയിൻ ഉറപ്പിച്ചുനിർത്തിയ ഭാഗം ഇളകിത്തെറിച്ചതിനു പിന്നാലെ വൻശബ്ദത്തോടെ ക്രെയിൻ ഷിപ്യാർഡിലേക്കു പതിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എച്ച്എസ്എൽ കന്പനി ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റി രൂപവത്കരിച്ചു.