സമരസേനാനികളെയും രക്തസാക്ഷികളെയും സ്മരിച്ച് രാഷ്ട്രപതിയുടെ സന്ദേശം
Saturday, August 15, 2020 12:15 AM IST
ന്യൂഡൽഹി: രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യസമര സേനാനികളെയും രക്തസാക്ഷികളെയും അനുസ്മരിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സന്ദേശം. ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയത് നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ധാര്‍മികതയാണ്. ദീർഘ ദർശികളായ നേതാക്കൾ പൊതു രാഷ്ട്രചേതന കെട്ടിപ്പടുക്കുന്നതിനായി ലോകത്താകമാനമുള്ള വിവിധ വീക്ഷണങ്ങളെ ഏകോപിപ്പിച്ചു.
വൈദേശിക അടിച്ചമര്‍ത്തല്‍ ഭരണത്തിനു കീഴില്‍ നിന്ന് ഭാരതമാതാവിനെ സ്വതന്ത്രയാക്കാനും ഭാരതമാതാവിന്റെ സന്താനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും അവര്‍ പ്രതിജ്ഞാബദ്ധരായിരുന്നു. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ വഴിവിളക്കായി മഹാത്മാഗാന്ധിയെ ലഭിച്ചതില്‍ നമ്മൾ ഭാഗ്യവാന്മാരാണ്. ഒരു രാഷ്ട്രീയനേതാവെന്ന നിലയില്‍, ഒരു മഹാത്മാവെന്ന നിലയില്‍ ഇന്ത്യയില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമായിരുന്നു അദ്ദേഹം.
ലോകം മുഴുവന്‍ മാരകമായ ഒരു വൈറസിനെതിരായ പോരാട്ടത്തിലാണ്. അത് എല്ലാ പ്രവര്‍ത്തനങ്ങളെയും തടസപ്പെടുത്തുകയും വലിയ നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. കടുത്ത വെല്ലുവിളി കണക്കിലെടുത്ത് കേന്ദ്രഗവണ്മെന്റ് കാര്യക്ഷമമായി, കൃത്യസമയത്തു തന്നെ പ്രതികരിച്ചു എന്നത് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്. ജനങ്ങളുടെ സമര്‍പ്പിത പരിശ്രമത്തിലൂടെ, മഹാമാരിയുടെ വ്യാപ്തി കുറയ്ക്കാനും ധാരാളം ജീവന് രക്ഷിക്കാനും കഴിഞ്ഞു.
ഈ പ്രതിസന്ധിക്കിടയിലാണ് പശ്ചിമ ബംഗാളിലും ഒഡീ ഷയിലും ഉംപുന്‍ ചുഴലിക്കാറ്റ് നമ്മെ ബാധിച്ചത്. ദുരന്തനിവാരണ സംഘങ്ങള്‍, കേന്ദ്രസംസ്ഥാന ഏജന്‍സികള്‍, ജാഗരൂകരായ പൗരന്മാര് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം മരണസംഖ്യ കുറയ്ക്കാന്‍ സഹായിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കം നമ്മുടെ ജനജീവിതത്തെ ബാധിച്ചു.
ഇത്തരം ദുരന്തങ്ങള്‍ക്കിടയില്‍, ദുരിതത്തിലായവരെ സഹായിക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒത്തുചേരുന്നു എന്നതു സന്തോഷകരമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.