വ്യക്തമായ തെളിവില്ല; മൊഴികൾ പരസ്പരവിരുദ്ധം
Thursday, October 1, 2020 1:52 AM IST
ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്ത സംഭവത്തിനു മുന്നോടിയായി എൽ.കെ. അഡ്വാനിയുടെ രഥയാത്ര അടക്കം നിരവധി റാലികളാണ് അയോധ്യയിലും പരിസര പ്രദേശങ്ങളിലുമായി നടന്നത്. റാലികൾ നടത്തിയത് ബാബറി മസ്ജിദ് തകർക്കുന്നതു ലക്ഷ്യമിട്ടാണെന്ന വാദത്തിനു വ്യക്തമായ തെളിവുകൾ സിബിഐ സമർപ്പിച്ചിട്ടില്ല.
നേതാക്കളുടെ പ്രസംഗങ്ങളിൽ സംഭവത്തിന്റെ ആസൂത്രണത്തെ കുറിച്ചും ഗൂഢാലോചനയെ കുറിച്ചുമുള്ള വിവരങ്ങളുണ്ടെന്നു പ്രോസിക്യൂഷൻ വാദിക്കുന്നുണ്ടെങ്കിലും ഓഡിയോ കാസറ്റുകളിലെ ശബ്ദം അവ്യക്തവും സാക്ഷികൾക്കുപോലും അവ സ്പഷ്ടമാക്കാനാവാത്തതുമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
ഓഡിയോ കാസറ്റിലുള്ളതും സാക്ഷി മൊഴികളും രേഖകളാക്കിയിരുന്നെങ്കിലും അതിൽ ബന്ധപ്പെട്ട സാക്ഷിയുടെയോ പ്രതിയുടെയോ കൈയൊപ്പ് ഉണ്ടായിരുന്നില്ല. പത്ര മാധ്യമങ്ങളിൽ വന്നത് അടക്കമുള്ള ഫോട്ടോഗ്രാഫുകൾ നൽകിയിരുന്നെങ്കിലും അവയുടെ നെഗറ്റീവുകൾ സമർപ്പിച്ചിട്ടില്ല. ചില ചിത്രങ്ങളിൽ അതെടുത്ത ഫോട്ടോഗ്രാഫറുടെ കൈയൊപ്പ് ഉണ്ടായിരുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരായ സാക്ഷികളുടെ മൊഴികളെടുത്തിരുന്നെങ്കിലും അവയെല്ലാം പരസ്പര വിരുദ്ധമായവ ആയിരുന്നു. കർസേവകർ അയോധ്യയിലെത്തുന്നതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ ഏജൻസികളും പോലീസ് വിഭാഗങ്ങളും നൽകിയ റിപ്പോർട്ടുകൾ തെറ്റിദ്ധാരണയുണ്ടാക്കുന്നതായിരുന്നെന്നും വിധിന്യായത്തിൽ പറയുന്നു.