കൊടുംക്രൂരതയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മാനഭംഗം നടന്നിട്ടില്ലെന്ന് യുപി പോലീസ്
Friday, October 2, 2020 1:05 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് അതിക്രൂര മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഞെരിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നും നട്ടെല്ലിന് ക്ഷതമേറ്റുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിലെ കശേരുക്കൾ ഒടിഞ്ഞു തകർന്നിരുന്നു.
രാസപരിശോധനാ ഫലങ്ങളിൽനിന്നു മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ എന്നും സഫ്ദർജംഗ് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ, ഫോറൻസിക് റിപ്പോർട്ടിൽ മാനഭംഗം നടന്നതിനു തെളിവില്ലെന്നാണ് യുപി പോലീസിന്റെ വിശദീകരണം. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നു എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.
ഫോറൻസിക് പരിശോധനയിൽ പെണ്‍കുട്ടിയുടെ മൃതദേഹത്തിൽ ലൈംഗിക അതിക്രമം നടന്നു എന്നു തെളിയിക്കുന്നതിനായി ശരീര സ്രവങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹം മാതാപിതാക്കളെയും ബന്ധുക്കളെയും അകറ്റി നിർത്തി പുലർച്ചെ തന്നെ ദഹിപ്പിച്ചതിൽ ദേശീയ വനിത കമ്മീഷൻ യുപി ഡിജിപിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.