ന്യൂഡൽഹി: സംസ്ഥാനത്തു തീരദേശ പരിപാലന നിയമം ലംഘിച്ച 8,665 നിർമാണ പ്രവൃത്തികൾ കണ്ടെത്തിയിട്ടുണ്ടെന്നു കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 27,735 കേസുകളിൽ ജില്ലാതലത്തിലുള്ള തീരദേശസമിതികൾ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇത്രയും നിയമലംഘനം കണ്ടെത്തിയത്. നടപടികൾ തുടരുകയാണെന്നും അവ പൂർത്തീകരിക്കാൻ അടുത്ത സെപ്റ്റംബർ വരെ വേണ്ടിവരുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കോടതിയെ അറിയിച്ചു.
മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ടു കേസ് നടക്കുന്നതിനിടെ, തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച കേരളത്തിലെ മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക കൈമാറാനും നടപടിയെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതു നടപ്പായില്ലെന്നു ചൂണ്ടിക്കാട്ടി ഫ്ളാറ്റ് ഉടമകളിലൊരാളായ മേജർ രവി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകിയത്. ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നവംബർ അഞ്ചിനു കേസ് വീണ്ടും പരിഗണിച്ചേക്കും.
ആകെയുള്ള 27,735 കേസുകളിൽ 1,860 എണ്ണം മുൻകൂട്ടി അനുമതി വാങ്ങാതെ ക്ലിയറിംഗ് സർട്ടിഫിക്കറ്റ് ഇല്ലാതെ നിർമിച്ചവയാണ്. ഇത്തരം കേസിലാണ് മരടിലെ നാലു കൂറ്റൻ ഫ്ളാറ്റുകൾ പൊളിച്ചത്. നിയമലംഘനം കണ്ടെത്തിയ 6,805 കേസുകൾ കെട്ടിടങ്ങൾ തമ്മിലുള്ള ദൂരവ്യത്യാസം പാലിക്കാത്തവയാണ്. നിയമലംഘനം കണ്ടെത്തിയ കേസുകളിലും മറ്റു കേസുകളിലും കൂടുതൽ പരിശോധനകൾ നടക്കേണ്ടതുണ്ട്.
തീരദേശ നിയമം ലംഘിക്കപ്പെട്ടതായി കണ്ടെത്തിയ നിർമാണ പ്രവൃത്തികളുടെ സ്ഥല പരിശോധന നടത്തുന്നത് അടക്കമുള്ള നടപടികൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനം, റവന്യു, ടൗണ്‍ പ്ലാനിംഗ്, സാങ്കേതിക വിഭാഗം എന്നിവയിൽനിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാതലത്തിൽതന്നെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങളിലൂടെ അടുത്തവർഷം ജനുവരിയോടെ നിയമലംഘനം നടത്തിയതിന്റെ അന്തിമപട്ടിക തയാറാക്കാൻ കഴിയുമെന്നും ചീഫ് സെക്രട്ടറി വിശദമാക്കുന്നു.
സ്ഥലപരിശോധനയ്ക്കു നാലുമാസം, പൊതുജനാഭിപ്രായം തേടലിനു (പബ്ലിക് ഹിയറിംഗ്) രണ്ടു മാസം, സൂക്ഷ്മപരിശോധനയ്ക്കും അന്തിമപട്ടിക തയാറാക്കാനുമായി ഓരോ മാസം വീതവും സമയം ആവശ്യമുണ്ടെന്നും സർക്കാർ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തുടർനടപടികൾക്കായി കൂടുതൽ സമയം കേരളം ആവശ്യപ്പെട്ടത്.
തീരദേശമുള്ള പത്ത് ജില്ലകളിലായാണ് 27,735 കേസുകൾ പ്രഥമദൃഷ്ട്യാ പട്ടികയിൽ പെട്ടത്. കരട് പട്ടിക പ്രകാരം കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ (2,317) കണ്ടെത്തിയത്. ആലപ്പുഴ (1,283), കാസർഗോഡ്് (820), കണ്ണൂർ (810), കോഴിക്കോട് (668), എറണാകുളം (301), തിരുവനന്തപുരം (236), മലപ്പുറം (161), തൃശൂർ (145), കോട്ടയം (64) ജില്ലകളാണ് യഥാക്രമം പിന്നിലുള്ളത്.
കളക്ടർമാരുടെ അധ്യക്ഷതയിൽ രൂപവത്കരിച്ച തീരദേശ ജില്ലാ കമ്മിറ്റികളാണ് പ്രാഥമിക പരിശോധന നടത്തി നിയമലംഘന കേസുകളുടെ കണക്കു തയാറാക്കിയത്. ഈ കേസുകളുടെ വിശദാംശങ്ങൾ അതാത് ജില്ലാ സമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.