വനിതാമന്ത്രിക്കെതിരേയുള്ള പരാമർശം: ഖേദമുണ്ട്,മാപ്പു പറയില്ലെന്നു കമൽനാഥ്
Tuesday, October 20, 2020 10:50 PM IST
ഭോപ്പാൽ: വനിതാമന്ത്രിയെ സാധനം(ഐറ്റം) എന്ന് പരാമർശിച്ച സംഭവത്തിൽ ഖേദമുണ്ടെന്നും എന്നാൽ, താൻ മാപ്പുപറയില്ലെന്നു മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ്. മന്ത്രിയെ താൻ അപമാനിച്ചിട്ടെല്ലെന്നു പറഞ്ഞ കമൽനാഥ്, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഐറ്റം എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. സ്ത്രീകളെ ബഹുമാനിക്കുന്നു.
തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു കമൽനാഥ് പ്രതികരിച്ചു. എന്നാൽ, കമൽനാഥിന്റെ പദപ്രയോഗത്തോടു താൻ യോജിക്കുന്നില്ലെന്നും ഇത്തരം പദപ്രയോഗങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പറഞ്ഞു. ഞായറാഴ്ച ഗ്വാളിയറിലെ ദർബ ടൗണിൽ നടന്ന തെരഞ്ഞെടുപ്പു യോഗത്തിലാണ് കോൺഗ്രസ് സ്ഥാനാർഥിയെപ്പോലെ ബിജെപി സ്ഥാനാർഥി അത്ര സിംപിൾ അല്ല ഒരു സാധനം തന്നെയാണെന്നു കമൽനാഥ് പറഞ്ഞത്.
കമൽനാഥിന്റെ പ്രസ്താവനയ്ക്കെതിരേ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ സംസ്ഥാന ബിജെപി നേതാക്കൾ നിശബ്ദ പ്രതിഷേധം നടത്തി കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്കു കത്തെഴുതിയിരുന്നു.