പ്രവാസികളുടെ മടക്ക യാത്ര: ടിക്കറ്റ് നിരക്ക് പുനഃപരിശോധിക്കണം
Wednesday, October 21, 2020 12:28 AM IST
ന്യൂഡൽഹി: പ്രവാസികളുടെ മടക്കയാത്രയ്ക്ക് ഏർപ്പെടുത്തിയിട്ടുളള അമിതമായ വിമാന ടിക്കറ്റ് നിരക്ക് പുനഃപരിശോധിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. പാർലിമെന്ററികാര്യ, വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലാണ് വിഷയം ഉന്നയിച്ചത്.
ലോക്ക്ഡൗണ്‍ കാലയളവിൽ നാട്ടിലെത്തുന്നതിന് ചാർട്ടേർഡ് ഫ്ളൈറ്റുകൾ ഈടാക്കിയതിനെക്കാൾ ഉയർന്ന നിരക്കിലാണ് വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ നിരക്ക്. ഇപ്പോൾ ഗൾഫ് നാടുകളിലേക്കു മടങ്ങുന്നതിന് വിവിധ വിമാന കന്പനികൾ സാധാരണ സീസണുകളിൽ ഏർപ്പെടുത്തുന്നതിന്റെ ആറ് മടങ്ങു വരെ നിരക്ക് ഏർപ്പെടുത്തുന്നതു നീതീകരിക്കാവുന്നതല്ല. തൊഴിലും വരുമാനം നഷ്ടപ്പെട്ട പ്രവാസികളോടുളള കോവിഡ് കാലത്തെ തീവെട്ടികൊള്ളയാണിതെന്നും പ്രേമചന്ദ്രൻ യോഗത്തിൽ രൂക്ഷമായി വിമർശിച്ചു.
വിവിധ വിമാനകന്പനികൾ ഏർപ്പെടുത്തിയിട്ടുളള അമിതമായ യാത്രാ നിരക്ക് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടാമെന്നും യോഗത്തിൽ പങ്കെടുത്ത കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് കരോള ഉറപ്പ് നൽകി. 17 രാജ്യങ്ങളുമായി ഉണ്ടാക്കിയിട്ടുളള എയർ ട്രാവൽ എഗ്രിമെന്റ് പ്രകാരമാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്. കൂടുതൽ രാജ്യങ്ങളുമായി ഈ ധാരണ ഉണ്ടാക്കി കൂടുതൽ വിമാന സർവീസ് ആരംഭിക്കാമെന്നും സിവിൽ ഏവിയേഷൻ സെക്രട്ടറി പറഞ്ഞു.