കർഷക സമരം: പുരസ്കാരങ്ങൾ മടക്കിനൽകാൻ പദ്മ ജേതാക്കളും മുൻ ഒളിന്പിക് താരങ്ങളും
Sunday, December 6, 2020 1:01 AM IST
ന്യൂഡൽഹി: കർഷക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ തിരികെ നൽകാനൊരുങ്ങി ഒളിന്പിക്, ഏഷ്യൻ ഗെയിംസ് താരങ്ങൾ. സർക്കാർ നൽകിയ പുരസ്കാരങ്ങൾ മടക്കി നൽകാനും കർഷക സമരത്തിന്റെ ഭാഗമാകാനുമായി പഞ്ചാബിൽ നിന്നുള്ള കായിക താരങ്ങൾ ഇന്നലെ വൈകുന്നേരം ഡൽഹിയിലേക്ക് തിരിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ നേരിൽ കണ്ട് പുരസ്കാരങ്ങൾ മടക്കി നൽകാനാണ് മുൻ കായിക താരങ്ങളുടെ തീരുമാനം.
ഇന്നലെ രാത്രി തന്നെ ഡൽഹിയിൽ എത്തുമെന്നാണ് മുൻ ഗുസ്തി താരവും പത്മശ്രീ, അർജുന പുരസ്കാര ജേതാവുമായ കർതാർ സിംഗ് പറഞ്ഞത്. രാജ്യത്തിന്റെ തന്നെ അഭിമാനമായിരുന്ന മൂന്ന് ബോക്സിംഗ് താരങ്ങളാണ് കഴിഞ്ഞ ദിവസം അവാർഡുകൾ മടക്കി നൽകുമെന്ന് പ്രഖ്യാപിച്ചത്. 1982 ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് കൗർസിംഗ്, അഞ്ച് ഒളിന്പിക്സുകളിലെ മുഖ്യ പരിശീലകനായിരുന്ന ഗുർബക്ഷ് സിംഗ് സന്ധു, 1986 ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജയ്പാൽ സിംഗ് എന്നിവരാണ് അവാർഡുകൾ മടക്കി നൽകുമെന്ന് പ്രഖ്യാപിച്ചത്. പത്മശ്രീ, ദ്രോണാചാര്യ, അർജുന അവാർഡുകളാണ് ഇവർ തിരികെ നൽകാൻ തീരുമാനിച്ചത്.
സ്വന്തം ക്ഷേമത്തിന് പരിഗണന നൽകാതെ കടുത്ത തണുപ്പിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ പ്രകടിപ്പിക്കുന്നുവെന്ന് ഗുർബക്ഷ് സിങ് സന്ധു പറഞ്ഞു. മനോവീര്യം നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നു. താൻ ഒരു കർഷക കുടുംബത്തിൽ നിന്നാണ് വന്നത്. അവരുടെ ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്. ഇപ്പോൾ നടക്കുന്ന ചർച്ച തൃപ്തികരമായ ഫലം നൽകുന്നില്ലെങ്കിൽ അവാർഡ് തിരികെ നൽകുമെന്ന് സന്ധു വ്യക്തമാക്കി.
കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പർഗത് സിഗും പത്മശ്രീ അവാർഡ് തിരികെ നൽകാൻ തീരുമാനിച്ചിരുന്നു. രണ്ട് തവണ ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് പർഗത് സിംഗ്. ജലന്ധറിൽ നിന്നുള്ള കോണ്ഗ്രസ് എംഎൽഎ കൂടിയാണ് അദ്ദേഹം.
കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് പഞ്ചാബിൽ നിന്നുള്ള എഴുത്തുകാർ കഴിഞ്ഞ ദിവസം കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുകൾ മടക്കി നൽകിയിരുന്നു. അഞ്ചു തവണ പഞ്ചാബ് മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ പത്മവിഭൂഷൻ പുരസ്കാരം മടക്കി നൽകി. ശിരോമണി അകാലിദൾ നേതാവും രാജ്യസഭ എംപിയുമായ സുഖ്ദേവ് സിംഗ് ധിൻസയും പദത്മ ഭൂഷൻ പുരസ്കാരം മടക്കി നൽകിയിരുന്നു.