മുതിർന്നവരുടെ സംരക്ഷണത്തിനുള്ള നിയമ ഭേദഗതി ബജറ്റ് സമ്മേളനത്തിൽ
Sunday, January 24, 2021 12:12 AM IST
ന്യൂഡൽഹി: മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും സംരക്ഷണവും മെച്ചപ്പെട്ട ജീവിതനിലവാരവും ഉറപ്പാക്കാനുള്ള നിയമ ഭേദഗതി ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.
രാജ്യത്തെ എല്ലാ ജില്ലകളിലും മുതിർന്ന പൗരന്മാർക്കായി ഒന്നുവീതം പ്രത്യേക ഭവനം നിർമിക്കാൻ 2019ൽ പാസാക്കിയ നിയമത്തിലെ വ്യവസ്ഥ ഉടൻ പാലിക്കുന്നുവെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു കീഴിലുള്ള പാർലമെന്ററി സമിതി ആവശ്യപ്പെട്ടു.
മുതിർന്ന പൗരന്മാർക്കും മാതാപിതാക്കൾക്കും ജീവിതച്ചെലവിനായി ഓണ്‍ലൈനിൽ അപേക്ഷ സമർപ്പിക്കാനുള്ള നിയമ ഭേദഗതിയിലെ വ്യവസ്ഥ കൂടുതൽ വ്യക്തവും ഫലപ്രദവുമാക്കണമെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പാർലമെന്ററി സമിതി യോഗം സർക്കാരിനോടു നിർദേശിച്ചു.
കേരള കോണ്‍ഗ്രസ്-എം നേതാവ് തോമസ് ചാഴികാടൻ എംപിയും സമിതി യോഗത്തിൽ പങ്കെടുത്തു. മുതിർന്നവർക്കായി എല്ലാ സംസ്ഥാനങ്ങളിലും സമയബന്ധിതമായി ജീറിയാട്രിക് ആരോഗ്യ സംവിധാനങ്ങൾ, പ്രത്യേക ആശുപത്രികൾ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപിക്കാനും സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
‘ദി മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസണ്‍സ് (അമെൻഡ്മെന്റ്) ബിൽ, 2019’ എന്ന ഭേദഗതി നിയമം ഇവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനു കൂടുതൽ സഹായകമാകുമെന്ന് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം വിശദീകരിച്ചു. പുതിയ നിയമം പാസായാൽ ആറു മാസത്തിനകം സംസ്ഥാന സർക്കാരുകൾ ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിക്കണമെന്നും പാർലമെന്ററി സമിതി നിർദേശിച്ചു.
എണ്പതു വയസ് കഴിഞ്ഞവരുടെ പരാതികളിൽ ആറു ദിവസത്തിനകം തീർപ്പു കൽപ്പിക്കണമെന്ന വ്യവസ്ഥകൂടി ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തണമെന്നു പാർലമെന്ററി സമിതി ശിപാർശ ചെയ്തു. ഇതിനായി പരാതിപരിഹാര ട്രിബ്യൂണൽ പൂർണമായി കംപ്യൂട്ടർവത്കരിക്കണമെന്നും ആവശ്യമായ സ്റ്റാഫിനെ നിയമിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും സംസ്ഥാന സർക്കാരുകളോട് സമിതി ആവശ്യപ്പെട്ടു.
ജോർജ് കള്ളിവയലിൽ