ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അപകടകരമായ രീതിയിൽ കുതിച്ചുയരുന്നു. പ്രതിദിന വ്യാപനം രണ്ടു ലക്ഷം കടന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടയിലാണു പ്രതിദിന വ്യാപന നിരക്ക് ഒരു ലക്ഷത്തിൽ നിന്നു രണ്ടു ലക്ഷം കവിഞ്ഞത്. 24 മണിക്കൂറിനിടെ 2,00,739 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചെന്നും കോവിഡ് മൂലം മരിച്ചവരുടെ എണ്ണം പ്രതിദിനം 1038 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ നാലിനാണ് രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം എത്തിയത്. ഏപ്രിൽ പത്തിന് ഇത് ഒന്നര ലക്ഷമായി ഉയർന്നു. ചൊവ്വാഴ്ച 1.85 ലക്ഷമാവുകയും ഇന്നലെ രണ്ടു ലക്ഷം കടക്കുകയുമായിരുന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14,71,877 പേരായി. ഇന്നലെ രോഗമുക്തി നേടിയ 93,528 പേർ അടക്കം 1,24,29,564 പേർ ആകെ രോഗമുക്തരായിട്ടുണ്ട്. പ്രതിദിന മരണ നിരക്ക് തുടർച്ചയായ മൂന്നാം ദിവസമാണ് ആയിരം പിന്നിടുന്നത്. ആകെ 1,73,123 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
രൂക്ഷമായ രീതിയിൽ കോവിഡ് വ്യാപനമുണ്ടാകുന്നത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം മൂലമാണെന്നു സംശയിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധർ സൂചിപ്പിക്കുന്നു. ഡൽഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 60 ശതമാനം സാന്പിളുകളിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യമുണ്ട്. കോവിഡ് വ്യാപനനിരക്ക് ഉയരാനും രോഗികളുടെ എണ്ണം വർദ്ധിക്കാനും കാരണം ഇതാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സാധ്യതകളും കേന്ദ്രം തള്ളിക്കളഞ്ഞിട്ടില്ല.
അതേസമയം, കോവിഡ് രോഗ ബാധ കൂടിയതിനു പിന്നാലെ ആശുപത്രികൾ തിങ്ങി നിറഞ്ഞത് രാജ്യത്തെങ്ങും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഡൽഹി, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ബിഹാർ തുടങ്ങിയ മിക്ക സംസ്ഥാനങ്ങളിലും സ്വകാര്യ ആശുപത്രികൾ വരെ നിറഞ്ഞിട്ടുണ്ട്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ മോർച്ചറികളിൽ മാത്രമല്ല, ശ്മശാനങ്ങളിലും ആവശ്യത്തിനു സ്ഥലമില്ലാതെ മൃതശരീരങ്ങൾ പോലും ഉപേക്ഷിച്ച രീതിയിലാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.