ന്യൂഡൽഹി: രാജ്യത്താകെ കോവിഡ് രോഗവ്യാപനം രൂക്ഷമായതിനാൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കാനും 12-ാം ക്ലാസ് പരീക്ഷകൾ മാറ്റിവയ്ക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു.
ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളും മാറ്റിയേക്കുമെന്നു സിഐഎസ്ഇ (കൗണ്സിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കേറ്റ് എക്സാമിനേഷൻസ്) സൂചിപ്പിച്ചു.
മാറ്റിവച്ച 12-ാം ക്ലാസ് പരീക്ഷകൾ നടത്താൻ കഴിയുമോയെന്ന കാര്യത്തിൽ മേയ് ഒന്നിനകം തീരുമാനം ഉണ്ടാകുമെന്ന് സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ) അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനാൽ 11-ാം ക്ലാസ് പ്രവേശനത്തിനുള്ള മാർഗനിർദേശവും വൈകാതെ തയാറാക്കും. പത്താം ക്ലാസിലെ മൂല്യനിർണയ രീതി എത്രയും വേഗം സ്കൂളുകളെ അറിയിക്കുമെന്നു പരീക്ഷാ കണ്ട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു.
ഒന്പത്, 10, 11, 12 ക്ലാസുകളിലേക്കുള്ള പുതിയ പഠന സിലബസ് സിബിഎസ്ഇ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായും ബോർഡ് അറിയിച്ചു.
യുപി, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ 12-ാം ക്ലാസ് സംസ്ഥാന ബോർഡ് പരീക്ഷകൾ മാറ്റിവയ്ക്കുകയും പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ മുൻ നിശ്ചയിച്ചതു പോലെ 10, 12 ക്ലാസ് പരീക്ഷകൾ നടത്തുമെന്നു കർണാടക, ആന്ധ്രപ്രദേശ്, മേഘാലയ സർക്കാരുകൾ വ്യക്തമാക്കി. പരീക്ഷ മാറ്റിവയ്ക്കാനോ, റദ്ദാക്കാനോ ഇനിയും തീരുമാനിച്ചിട്ടില്ലെന്നു കർണാടക സർക്കാർ അറിയിച്ചു.
ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ കാര്യത്തിൽ അന്തിമതീരുമാനം ഇന്ന് അറിയിക്കുമെന്ന് സിഐഎസ്സിഇ സെക്രട്ടറി ജെറി ആരത്തോണ് പറഞ്ഞു. സിബിഎസ്ഇയും സംസ്ഥാന ബോർഡുകളും പരീക്ഷ മാറ്റിവച്ച സാഹചര്യത്തിൽ ഈ പരീക്ഷകളും മാറ്റണമെന്ന ആവശ്യം ശക്തമാണ്.
വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിലാണ് പത്തിലെ പരീക്ഷ റദ്ദാക്കാനും 12-ലേത് മാറ്റിവയ്ക്കാനും തീരുമാനിച്ചത്.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.