ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനൊപ്പം തന്നെ രാജ്യത്തെ മരണനിരക്കും പെരുകുന്നു. കഴിഞ്ഞ ഏപ്രിലിന് ശേഷം 80,000 കേസുകളിൽ നിന്ന് ഒറ്റ ദിവസം നാലു ലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകൾ വരെ റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയിലെത്തിയിരുന്നു. അതോടൊപ്പം തന്നെ ഇക്കാലയളവിൽ മരണനിരക്കും പ്രതിദിനം 400ൽ നിന്നും നാലായിരം വരെ എത്തി നിൽക്കുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്്ട്രയിലാണ് പ്രതിദിന കോവിഡ് മരണ നിരക്ക് ഏറ്റവും ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാർച്ച് അവസാന വാരത്തിൽ രാജ്യത്തെ കോവിഡ് മരണങ്ങളിൽ മൂന്നിൽ ഒന്നും മഹാരാഷ്ട്രയിൽ ആയിരുന്നത് ഇപ്പോൾ ആകെ മരണങ്ങളുടെ അഞ്ചിലൊന്ന് എന്ന നിലയിലായിട്ടുണ്ട്. എന്നാൽ, ഹരിയാന, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിലും കോവിഡ് മരണ നിരക്ക് വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ നാൽപതു ദിവസത്തിനുള്ളിൽ കർണാടക, തമിഴ്നാട്, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് മരണനിരക്ക് വളരെ ഉയർന്ന നിലയിലാണ്. കർണാടകയിലെ പ്രതിദിന കോവിഡ് മരണനിരക്ക് 400 ആണെങ്കിൽ ഡൽഹിയിലും ഉത്തർപ്രദേശിലും 300 ആണ്.
അതോടൊപ്പം തന്നെ ഉത്തരാഖണ്ഡ്, ഹരിയാന, ജാർഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന മരണനിരക്ക് നൂറിൽ അധികമാണ്. ഏപ്രിൽ രണ്ടാം വാരം വരെ ഉത്തരാഖണ്ഡിലെ പ്രതിദിന കോവിഡ് മരണനിരക്ക് രണ്ടക്ക സംഖ്യയിൽ ഒതുങ്ങിനിൽക്കുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ഞായറാഴ്ച മാത്രം ഉത്തരാഖണ്ഡിൽ 180 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ഉത്തരാഖണ്ഡിൽ 3700 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.
ഛത്തിസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മരണനിരക്ക് ഉയർന്നിട്ടുണ്ട്. ഇത് ഒൗദ്യോഗിക കണക്കുകൾ മാത്രമാണ്. കോവിഡ് ബാധിതരുടെ യഥാർഥ മരണനിരക്ക് പല സംസ്ഥാനങ്ങളിലും ഇതിലും അധികമാണെന്നാണ് വിവരം.
ഡൽഹി അടക്കം പല സംസ്ഥാനങ്ങളിലും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് വന്നെങ്കിലും മരണനിരക്ക് മാറ്റമില്ലാതെ തുടരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.