ന്യൂഡൽഹി: കേരളം, ആസാം, ബംഗാൾ, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ അധ്യക്ഷനായി അഞ്ചംഗ സമിതിയെ കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു.
മുൻ കേന്ദ്രമന്ത്രിമാരായ സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്റ് എച്ച്. പാല, തമിഴ്നാട്ടിൽ നിന്നുള്ള വനിതാ എംപി ജ്യോതിമണി എന്നിവരാണു സമിതി രണ്ടാഴ്ചയ്ക്കകം കോണ്ഗ്രസ് പ്രസിഡന്റിന് റിപ്പോർട്ടു നൽകാനും നിർദേശിച്ചിട്ടുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
ഉടൻ പ്രാബല്യത്തോടെ ഇന്നലെ നിയമിച്ച വസ്തുതാ പഠന സമിതി ഈയാഴ്ച തന്നെ കേരളത്തിലെത്തിയേക്കും. സംസ്ഥാന നേതാക്കൾ, എംപിമാർ, എംഎൽഎ മാർ, തോറ്റ സ്ഥാനാർഥികൾ, ഡിസിസി പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തും.
തികച്ചും അപ്രതീക്ഷിതമായ കനത്ത തോൽവിക്കു പിന്നിൽ പുറമെ കാണുന്നതിനേക്കാൾ അഴത്തിലുള്ള പ്രശ്നങ്ങളുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തൽ. കേരളം, ബംഗാൾ, ആസാം എന്നിവിടങ്ങളിൽ പരന്പരാഗതമായി കിട്ടിയിരുന്ന ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടുകളിൽ ചോർച്ചയുണ്ടായതു തിരുത്താതെ പാർട്ടിക്കു മുന്നോട്ടു പോകാനാകില്ലെന്നു പ്രവർത്തക സമിതിയിലെ പ്രമുഖർ വിലയിരുത്തി. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോൽവിക്കു ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നു വേണുഗോപാൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.