ന്യൂഡൽഹി: രാഹുൽ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്റ് ആകണമെന്ന മുറവിളികൾക്കു മറുപടി അകലുന്പോഴും എഐസിസി തലപ്പത്ത്, സംസ്ഥാന നേതൃത്വങ്ങളിലും സന്പൂർണ അഴിച്ചുപണി അനിവാര്യമെന്നു ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. കോവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറഞ്ഞാലുടൻ പുനഃസംഘടനാ ചർച്ചകൾ തുടങ്ങും.
പാർട്ടി നേതൃത്വത്തിലും നയപരിപാടികളിലും സമൂലമാറ്റം ഉണ്ടായേ തീരുവെന്നാണു കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളുടെയും വാദം. ഇതേ വാദമുള്ളവർ പോലും പക്ഷേ സ്വമേധയാ സ്ഥാനമൊഴിയാൻ തയാറായിട്ടില്ല. സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ജംബോ സമിതികൾ വേണ്ടെന്നു പറയുന്പോഴും പദവികളൊഴിയാൻ നേതാക്കൾ വിസമ്മതിക്കുന്നു.
സോണിയയുടെ അനാരോഗ്യം, രാഹുലിന്റെ മടിച്ചുനിൽപ്, 23 അംഗ നേതാക്കൾ ഉയർത്തുന്ന വെല്ലുവിളി, നാലു സംസ്ഥാനങ്ങളിൽ നേരിട്ട വൻ തോൽവി, കോവിഡ് മഹാമാരി തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ ഉയർത്തുന്ന പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യാനാകുമെന്ന് കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നത സമിതിയായ വർക്കിംഗ് കമ്മിറ്റിക്കും പിടിയില്ല. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച രാവിലെ ചേർന്ന പ്രവർത്തകസമിതി, പാർട്ടി പ്രവർത്തകർക്കു പ്രതീക്ഷ നൽകാവുന്ന തീരുമാനങ്ങളൊന്നും എടുക്കാനാകാതെയാണു പിരിഞ്ഞത്.
കേരളത്തിലും ആസാമിലും നേരിട്ട കനത്ത തോൽവിയും ബംഗാളിൽ സംപ്യൂജ്യമായതും പുതുച്ചേരികൂടി കൈവിട്ടതും കോണ്‍ഗ്രസിനെ കൂടുതൽ തളർത്തി. പുതുതലറമുറയ്ക്കുവേണ്ടി വഴിമാറാൻ എഐസിസിയിലും സംസ്ഥാന നേതൃത്വങ്ങളിലും ആരും തയാറാകാത്തതു പ്രതിസന്ധി വഷളാക്കുകയാണ്. മുഖ്യമന്ത്രിമാരായ ക്യാപ്റ്റൻ അമരീന്ദർ സിംഗും അശോക് ഗെഹ്ലോട്ടും മാറിയാൽ പഞ്ചാബിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തിൽ നിന്നു പുറത്തായേക്കുമെന്ന ഭയവുമുണ്ട്. രാജസ്ഥാനിലെ നേതാവ് സച്ചിൻ പൈലറ്റിനു തനിയെ പാർട്ടിയെ വിജയത്തിലേക്കു നയിക്കാൻ കഴിയുമെന്ന വിശ്വാസം പാർട്ടിയിലെ പ്രബലർക്കില്ല.
അടുത്ത വർഷം ഫെബ്രുവരി, മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനുള്ള യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലും 2022 ഒക്ടോബർ- ഡിസംബറിൽ തെരഞ്ഞെടുപ്പു നടക്കാനുള്ള ഹിമാചൽ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വലിയ വെല്ലുവിളികളാകും നേരിടേണ്ടിവരിക. ഇതിൽ പഞ്ചാബിൽ ഭരണം നിലനിർത്താനും ഗോവ, ഉത്തരാഖണ്ഡ്, ഹിമാചൽ എന്നീ സംസ്ഥാനങ്ങളിൽ ഭരണം തിരികെപ്പിടിക്കാനും പുതിയ നേതൃത്വം ഉണ്ടായേ തീരൂ. യുപിയിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിക്കു കിട്ടിയ വലിയ വിജയം ബിജെപിയെ വിറപ്പിച്ചെങ്കിലും കോണ്‍ഗ്രസിന് പ്രതീക്ഷിക്കാനേറെയില്ല.
സച്ചിൻ പൈലറ്റ്, ജിതിൻ പ്രസാദ എന്നിവർ മുതൽ ശശി തരൂർ വരെയുള്ളവരുടെ പേരുകൾ എഐസിസി പ്രസിഡന്റ്പദവിയിലേക്കു ചിലർ ഉയർത്തുന്നുണ്ടെങ്കിലും നിലവിലെ പ്രവർത്തക സമിതിക്കു യോജിപ്പില്ല.
രാഹുൽ ഗാന്ധി തിരികെ വരണമെന്നതാണ് ഇക്കൂട്ടരുടെ നിലപാട്. പക്ഷേ, കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു തിരികെ വരാൻ രാഹുൽ സമ്മതിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധിയെ ദേശീയ പ്രസിഡന്റാക്കാൻ ഒരു വിഭാഗം നേതാക്കൾ കരുനീക്കുന്നുണ്ടെങ്കിലും രാഹുൽ വഴിമാറാത്തതാണു തടസം.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.