ന്യൂഡൽഹി: വിവാദമായ പൗരത്വ നിയമ ഭേദഗതിയിൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിനു മുന്‍പേ, മുസ്ലിം ഒഴികെയുള്ള മതവിഭാഗത്തിൽപ്പെട്ട അഭയാർഥികളിൽനിന്നു കേന്ദ്രസർക്കാർ പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികളിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ അധികൃതർക്ക് അപേക്ഷകൾ പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യാമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മതന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ക്രൈസ്തവർ, ജൈനർ, പാഴ്സി എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം. 2009ലെ ചട്ടങ്ങൾ പ്രകാരം ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് ഇത്തവണ അപേക്ഷിക്കാൻ അവസരമുള്ളത്. അപേക്ഷയിൽ അതതു ജില്ലകളിലെ കളക്ടർമാർ തീരുമാനമെടുക്കും.
2019ൽ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കിലും ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. പൗരത്വ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും വിവിധ കക്ഷികളും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിനെതിരേ ഡൽഹിയിലും ആസാമിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വലിയ പ്രതിഷേധങ്ങൾ നടന്നെങ്കിലും കോവിഡ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യക്ഷ സമരങ്ങൾ അവസാനിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.