ന്യൂഡൽഹി: കോവിഡ് ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട ജിഎസ്ടി ഇളവുകളെക്കുറിച്ചു പരിശോധിക്കാനുള്ള മന്ത്രിതല സമിതിയിൽ കേരള ധനമന്ത്രി കെ.എൻ. ബാലഗോപാലും അംഗം. മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാംഗ്മ കണ്‍വീനറായി രൂപവത്കരിച്ച സമിതിയിൽ കേരളമടക്കം എട്ടു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ അംഗങ്ങളാണ്. ജൂണ്‍ എട്ടിനകം സമിതിയോടു റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.
സാംഗ്മ, ബാലഗോപാൽ എന്നിവർക്കു പുറമെ ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഉപമുഖ്യമന്ത്രിമാരായ നിതിൻഭായി പട്ടേൽ, അജിത് പവാർ, യുപി, ഒഡീഷ, തെലുങ്കാന ധനമന്ത്രിമാരായ സുരേഷ് കുമാർ ഖന്ന, നിരഞ്ജൻ പൂജാരി, ടി. ഹരീഷ് റാവു എന്നിവരും ഗോവയിലെ ഗതാഗത, പഞ്ചായത്തി രാജ് മന്ത്രി മോവിൻ ഗൊഡിനോയും സമിതിയിൽ അംഗങ്ങളായിരിക്കുമെന്നു കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.
കോവിഡ് വാക്സിൻ, മരുന്നുകൾ, ടെസ്റ്റിംഗ് കിറ്റുകൾ, മെഡിക്കൽ ഓക്സിജൻ, പൾസ് ഓക്സിമീറ്ററുകൾ, സാനിറ്റൈസറുകൾ, ഓക്സിജൻ കോണ്‍സൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ, ജനറേറ്ററുകൾ തുടങ്ങിയ ഓക്സിജൻ തെറാപ്പി ഉപകരണങ്ങൾ, പിപിഇ കിറ്റുകൾ, എൻ-95, സർജിക്കൽ മാസ്കുകൾ, താപപരിശോധനാ ഉപകരണങ്ങൾ തുടങ്ങിയ കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമുള്ള സാധനങ്ങൾക്ക് ജിഎസ്ടി ഒഴിവോ ഇളവോ നൽകുന്നതു സംബന്ധിച്ച ശിപാർശ ജിഎസ്ടി കൗണ്‍സിലിനു മന്ത്രിതല സമിതി സമർപ്പിക്കണം. ഇറക്കുമതി ചെയ്യുന്നവയുടെ ഇളവുകളും ഇതോടൊപ്പം ഉണ്ടാകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ ഉദ്യോഗസ്ഥരുടെ സഹായവും സമിതിക്കുണ്ടാകും.
കോവിഡുമായി ബന്ധപ്പെട്ടവയെ ജിഎസ്ടിയിൽനിന്നൊഴിവാക്കണമെന്നു കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ വെള്ളിയാഴ്ച ഓണ്‍ലൈനിൽ ചേർന്ന ജിഎസ്ടി കൗണ്‍സിലിൽ ആവശ്യപ്പെട്ടിരുന്നു. ഇന്നുതന്നെ മന്ത്രിതല സമിതി രൂപീകരിച്ചു പത്തു ദിവസത്തിനകം തീരുമാനമെടുക്കുമെന്നു ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിനായി 1.58 കോടി രൂപ കേന്ദ്രം വായ്പയെടുക്കേണ്ടി വരുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.