ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു ദിവസത്തിനിടെ മുതിർന്ന നേതാക്കളുമായി രണ്ടു തവണ വിശദമായ കൂടിയാലോചന നടത്തിയതോടെ കേന്ദ്രമന്ത്രിസഭയിൽ വലിയ അഴിച്ചുപണിക്ക് കളമൊരുങ്ങി. ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ധനം അടക്കമുള്ള പ്രധാന വകുപ്പുകളിലെ മന്ത്രിമാർ തുടരുമെങ്കിലും ഏതാനും പേരെ തഴയുമെന്നും തെരഞ്ഞെടുപ്പു നടക്കേണ്ട യുപി അടക്കമുള്ള സംസ്ഥാനങ്ങൾക്കു കൂടുതൽ മന്ത്രിമാരെ നൽകുമെന്നുമാണു സൂചന.
കോണ്ഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന മധ്യപ്രദേശിലെ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, ആസാമിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്ന സർബാനന്ദ സോനോവാൾ, ബിഹാർ മന്ത്രിസഭയിൽനിന്നു മാറ്റിനിർത്തപ്പെട്ട സുശീൽ മോദി എന്നിവർ കാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രിമാരായേക്കും.
ബിഹാറിലെ സഖ്യകക്ഷിയായ ജെഡിയുവിന് കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന ആവശ്യവും അംഗീകരിച്ചേക്കും. കഴിഞ്ഞ ദിവസം ബിജെപിയിലെത്തിയ യുപിയിലെ പ്രമുഖ ബ്രാഹ്മണ നേതാവും മുൻ എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദയും മന്ത്രിസഭയിലെത്തുമെന്നു റിപ്പോർട്ടുകളുണ്ട്.
ചിരാഗ് പസ്വാനെ നേതൃത്വത്തിൽനിന്നു നീക്കി എൽജെപിയുടെ അഞ്ച് എംപിമാരുടെ നേതാവായ ഹാജിപ്പുർ എംപി പശുപതി കുമാർ പരസിനെയും മന്ത്രിയാക്കി എൻഡിഎയിലേക്കു തിരികെയെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. യുപിയിലെ ഘടകകക്ഷിയും മോദിയുടെ ആദ്യമന്ത്രിസഭയിൽ അംഗവുമായിരുന്ന അപ്നാ ദളിലെ അനുപ്രിയ പട്ടേലും തിരികെയെത്താൻ സാധ്യതയുണ്ട്. അനുപ്രിയയെ മന്ത്രിയാക്കണമെന്നു യുപി മുഖ്യമന്ത്രി ആദിത്യനാഥ് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായി ബിജെപി കേന്ദ്രങ്ങൾ സൂചിപ്പിച്ചു. നിലവിൽ ആർപിഐയുടെ രാംദാസ് അത്താവലെ മാത്രമാണു ഘടകകക്ഷി മന്ത്രി.
പ്രധാനമന്ത്രിയുടെ ലോക് കല്യാണ് മാർഗിലെ ഏഴാം നന്പർ വസതിയിൽ വെള്ളിയാഴ്ച നടന്ന ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, ജിതേന്ദ്ര സിംഗ് തുടങ്ങിയവർ പങ്കെടുത്തു. തിങ്കളാഴ്ചത്തെ ചർച്ചകളിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ പങ്കെടുത്തു. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയും ആർഎസ്എസിന്റെ ബിജെപിയിലെ പ്രതിനിധിയായ ബി.എൽ. സന്തോഷും രണ്ടു യോഗങ്ങളിലും ഉണ്ടായിരുന്നു.
കേന്ദ്ര രാസവളം മന്ത്രി ഡി.വി. സദാനന്ദ ഗൗഡയെയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെയും ഗതാഗത സഹമന്ത്രി വി.കെ. സിംഗിനെയും ഈ ചർച്ചയിലേക്കു വിളിച്ചുവരുത്തി. ബിജെപിയിലെ നിരവധി എംപിമാരുമായും ഇന്നലെ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പുതിയ മന്ത്രിമാരുടെ നിയമനത്തിൽ ആർഎസ്എസ് കൂടുതൽ പിടിമുറുക്കിയിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, നിർമലാ സീതാരാമൻ, ഡോ. എസ്. ജയശങ്കർ, പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, പ്രകാശ് ജാവഡേക്കർ, അർജുൻ മുണ്ടെ, പ്രഹ്ലാദ് ജോഷി, മുക്താർ അബ്ബാസ് നഖ്വി, ഗിരിരാജ് സിംഗ്, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ഡോ. ഹർഷ വർധൻ, സ്മൃതി ഇറാനി, രമേശ് പൊക്രിയാൽ തുടങ്ങി നിരവധി മന്ത്രിമാരുമായി പ്രധാനമന്ത്രി പതിവു ചർച്ചകളും നടത്തി. കോവിഡ്- 19 നേരിടുന്നതിനുള്ള പദ്ധതികളും പൊതുവായ ഭരണകാര്യങ്ങളുമാണ് ഇവരുമായി ചർച്ച നടത്തിയതെന്ന് ഒരു മന്ത്രി പറഞ്ഞു.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി മന്ത്രിസഭാ വികസനം നടത്താനാണ് ആലോചന. അടുത്ത മാസം മൂന്നാം വാരത്തിൽ വർഷകാല സമ്മേളനം പതിവുപോലെ നടത്തുമെന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയിരുന്നു.
അകാലിദളും ശിവസേനയും എൻഡിഎ വിട്ടപ്പോൾ രാജിവച്ച മന്ത്രിസ്ഥാനങ്ങളും എൽജെപി നേതാവ് രാം വിലാസ് പസ്വാന്റെ മരണം മൂലം ഒഴിവായ മന്ത്രിപദവിയും അനേക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. പല മന്ത്രിമാരും നിരവധി വകുപ്പുകൾ ഒരുമിച്ചു കൈകാര്യം ചെയ്യുന്നതും നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ആഴ്ചകളോളം രാഷ്ട്രീയക്കളികളിൽ വ്യാപൃതരായിരുന്നതും ഭരണമികവിനെ ബാധിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു.
അടുത്ത ഫെബ്രുവരി, മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ട യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്താനും പിടിക്കാനും ലക്ഷ്യമിട്ട് ഈ സംസ്ഥാനങ്ങളിൽ നിന്നു കൂടുതൽ പേരെ കേന്ദ്രമന്ത്രിസഭയിലെടുക്കും. അടുത്ത വർഷം ഒക്ടോബറിൽ തെരഞ്ഞെടുപ്പു നടക്കേണ്ട ഹിമാചൽ പ്രദേശിനും 2022 ഡിസംബറിൽ തെരഞ്ഞെടുപ്പിനു തയാറാകുന്ന ഗുജറാത്തിനും കൂടുതൽ പ്രാതിനിധ്യം നൽകാനും ആലോചനയുണ്ട്.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.