ന്യൂഡൽഹി: ഉഷ്ണതരംഗത്തെത്തുടർന്ന് രാജ്യത്ത് 50 വർഷത്തിനിടെ മരിച്ചത് 17,000 പേർ. കാലാവസ്ഥാ വിദഗ്ധർ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
1971-2019 കാലത്ത് രാജ്യത്ത് 706 ഉഷ്ണതരംഗങ്ങളുണ്ടായെന്നു പഠനത്തിൽ പറയുന്നു. ഭൗശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവൻ, ശാസ്ത്രജ്ഞരായ കമൽജിത് റേ, എസ്.എസ്. റേസ ആർ.കെ. ഗിരി, എ.പി. ഡിമ്രി എന്നിവരാണു റിസർച്ച് പേപ്പർ തയാറാക്കിയത്.
തീവ്ര കാലാവസ്ഥാ ദുരന്തങ്ങളിൽ(ഇഡബ്ല്യുഇ)ഒന്നാണ് ഉഷ്ണതരംഗം. 50 വർഷത്തിനിടെ 141,308 പേരാണ് ഇഡബ്ല്യുഇ മൂലം മരിച്ചത്. ഇതിൽ 17,362 പേർ ഉഷ്ണതരംഗം മൂലമാണു മരിച്ചത്. ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗംമൂലമുള്ള മരണം ഏറ്റവും അധികമുണ്ടായത്. കോർ ഹീറ്റ്വേവ് സോൺ(സിഎച്ച്സെഡ്) ആണു ഉഷ്ണതരംഗത്തിനും തീവ്ര ഉഷ്ണതരംഗത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ. മേയ് മാസത്തിലാണ് ഉഷ്ണതരംഗം തീവ്രമാകുക. പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണു സിഎച്ച്സെഡിൽ വരുന്നത്.
കഴിഞ്ഞയാഴ്ച കാനഡയിലും അമേരിക്കയിലും ഉഷ്ണതരംഗത്തിൽ നൂറുകണക്കിനു പേർ മരിച്ചിരുന്നു. വാൻകൂവറിൽ രേഖപ്പെടുത്തിയ ചൂട് 49 ഡിഗ്രിക്കു മുകളിലായിരുന്നു. ഉത്തരേന്ത്യൻ സമതലപ്രദേശങ്ങളിലും കുന്നിൻപ്രദേശങ്ങളിലും കഴിഞ്ഞയാഴ്ച ഉഷ്ണതരംഗം അനുഭവപ്പെട്ടിരുന്നു. 40 ഡിഗ്രിക്കു മുകളിലാണ് ഉത്തരേന്ത്യയിൽ താപനില.
ഉഷ്ണതരംഗത്തെത്തുടർന്നുള്ള മരണം ഈയിടെ ഉയർന്നിട്ടുണ്ട്. തീരമേഖലകളിൽ 40 ഡിഗ്രിക്കു മുകളിലും മറ്റു മേഖലകളിൽ 45 ഡിഗ്രിയും താപനില ഉണ്ടാകുന്ന അവസ്ഥയിലാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കുക.
രാജ്യത്തു വിവിധഭാഗങ്ങളിൽ താപനിലയും ഉഷ്ണതരംഗവും വർധിക്കുന്നതായി കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് മന്ത്രി ഹർഷ്വർധൻ 2020 ജനുവരിയിൽ ലോക്സഭയിൽ പ്രസ്താവിച്ചിരുന്നു. 2017ൽ 30 ഉഷ്ണതരംഗസംഭവങ്ങളാണു രാജ്യത്തുണ്ടായത്. 2018ൽ 12 ഉഷ്ണതരംഗമുണ്ടായി. ഇതിൽ മൂന്നെണ്ണം കേരളത്തിലാണ്. 2019ൽ രാജ്യത്ത് 26 ഉഷ്ണതരംഗമുണ്ടായി. ഇതിൽ 15 എണ്ണം മഹാരാഷ്ട്രയിലും ആറെണ്ണം കേരളത്തിലുമാണ്.
ഉഷ്ണതരംഗം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. നിർജലീകരണം, പേശീവലിവ്, തളർച്ച, സൂര്യാഘാതം എന്നിവ ഉഷ്ണതരംഗംമൂലമുണ്ടാകുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.