ഗുജറാത്തിലും കേരള മോഡൽ
Friday, September 17, 2021 1:54 AM IST
ഗാന്ധിനഗർ: ഗുജറാത്തിൽ മന്ത്രിസഭാ വികസനത്തിനു കേരള മോഡൽ. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത 24 മന്ത്രിമാരിൽ 21 പേർ പുതുമുഖങ്ങളാണ്. മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മന്ത്രിസഭയിലെ അംഗങ്ങളാരും ഭൂപേന്ദ്ര പട്ടേൽ സർക്കാരിൽ ഇടംകണ്ടില്ല. ഗവർണർ ആചാര്യ ദേവ്വ്രതിനു മുന്പാകെ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരിൽ 10 പേർ കാബിനറ്റ് പദവിയുള്ളവരും 14 പേർ സഹമന്ത്രിമാരുമാണ്. സഹമന്ത്രിമാരിൽ അഞ്ചു പേർക്കു സ്വതന്ത്ര ചുമതലയുണ്ട്. മന്ത്രിമാരിൽ രണ്ടു വനിതകളുണ്ട്.
അടുത്ത വർഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണു മന്ത്രിമാരെ നിശ്ചയിച്ചത്. രൂപാണി മന്ത്രിസഭയ്ക്കെതിരേയുള്ള ഭരണവിരുദ്ധവികാരം ഒഴിവാക്കുകയാണു ബിജെപിയുടെ ലക്ഷ്യം. മുൻ സ്പീക്കർ രാജേന്ദ്ര ത്രിവേദിയും മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ജിത്തു വഘാനിയും മന്ത്രിമാരായി.
വിവിധ സമുദായങ്ങൾക്കു പ്രാതിനിധ്യം ഉറപ്പുവരുത്തിയാണു മന്ത്രിസഭാ വികസനം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സമുദായമായ പട്ടേലുമാർക്ക് ആറു മന്ത്രിസ്ഥാനം നല്കി. ഒബിസി വിഭാഗത്തിൽനിന്നും ആറു മന്ത്രിമാരുണ്ട്. നാലു പട്ടികജാതിക്കാരും മൂന്നു പട്ടികവർഗക്കാരും മന്ത്രിമാരായി. മുന്നാക്ക വിഭാഗത്തിൽനിന്നു രണ്ടു ബ്രാഹ്മണരെയും രണ്ടു ക്ഷത്രിയരെയും ഒരു ജൈനമതക്കാരനെയും മന്ത്രിയാക്കി.
മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ ഉറ്റ അനുയായികളാണു കാബിനറ്റ് മന്ത്രി ഋഷികേശ് പട്ടേലും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ജഗദീഷ് പഞ്ചലും. മുഖ്യമന്ത്രി ഭൂപേന്ദ്രയും ആനന്ദിബെന്നിന്റെ അനുയായി ആണ്. മുതിർന്ന നേതാക്കളായ രാജേന്ദ്ര ത്രിവേദിയും കിരിത്സിംഗ് റാണയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പം പുലർത്തുന്നവരാണ്.
രാജേന്ദ്ര ത്രിവേദി, ജിത്തു വഘാനി, ഋഷികേശ് പട്ടേൽ, പൂർണേഷ് മോദി, രാഘവ്ജി പട്ടേൽ, കനുഭായ് ദേശായി, കിരിത്സിംഗ് റാണ, നരേഷ് പട്ടേൽ, പ്രദീപ് പാർമർ, അർജുൻസിംഗ് ചൗഹാൻ എന്നിവരാണു കാബിനറ്റ് മന്ത്രിമാർ. ഇതിൽ രാജേന്ദ്ര ത്രിവേദി, കിരിത്സിംഗ് റാണ, രാഘവ്ജി പട്ടേൽ എന്നിവർ മാത്രമാണു മുന്പു മന്ത്രിയായിട്ടുള്ളത്.
പട്ടേൽ വിഭാഗത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണു ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത്. പട്ടേലിലെ ഉപവിഭാഗമായ കഡ്വ സമുദായക്കാരനാണ് ഭൂപേന്ദ്ര. കഡ്വ വിഭാഗം ബിജെപിയിൽനിന്ന് അകന്നുനിൽക്കുകയാണ്.