ന്യൂഡൽഹി: കോവിഷീൽഡ് വാക്സിനെ ബ്രിട്ടൻ അംഗീകരിച്ചു. കോവിഷീൽഡ് അംഗീകരിച്ചില്ലെങ്കിൽ പകരത്തിനു പകരം തിരിച്ചടിക്കുമെന്ന ഇന്ത്യയുടെ വിരട്ടലിന്റെ പിന്നാലെയാണു തീരുമാനം. എന്നാൽ, രണ്ടു ഡോസ് വാക്സിൻ എടുത്ത ഇന്ത്യക്കാർക്കുള്ള ക്വാറന്റൈൻ നിബന്ധനയും രണ്ടു തവണ കോവിഡ് പരിശോധനയും യുകെ ഒഴിവാക്കിയിട്ടില്ല.
വാക്സിനല്ല, ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റാണു പ്രശ്നമെന്നാണ് ഇംഗ്ലീഷുകാരുടെ വിശദീകരണം. കോവിൻ ആപ് വഴിയുള്ള സർട്ടിഫിക്കറ്റിൽ നരേന്ദ്ര മോദിയുടെ ഫോട്ടോ ഉൾപ്പെടുത്തിയതു വിവാദമായിരുന്നു. ഭരണത്തലവന്റെ ഫോട്ടോ വാക്സിൻ സർട്ടിഫിക്കറ്റിൽ മറ്റു രാജ്യങ്ങൾ ഉൾപ്പെടുത്തുന്നില്ല.
വാക്സിന് അംഗീകാരം നൽകിയാൽ ക്വാറന്റൈൻ നിബന്ധന ഒഴിവാക്കേണ്ടതാണ്. എന്നാൽ, കോവിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നില്ലെന്ന വാദം ഉയർത്തിയാണു പൂർണ വാക്സിൻ എടുത്ത ഇന്ത്യക്കാരെ ബുദ്ധിമുട്ടിക്കുന്നത്. കോവിഷീൽഡിനെ അംഗീകരിച്ചപ്പോഴും കോവാക്സിന് യുകെ അംഗീകാരം നൽകിയിട്ടില്ല.
ഇന്ത്യയിൽ 500 രൂപയ്ക്കു കിട്ടുന്ന ആർടിപിസിആർ ടെസ്റ്റിന് യുകെയിൽ രണ്ടു തവണത്തേക്ക് 150 പൗണ്ട് (15,500 രൂപ) തുക മുൻകൂറായി അടയ്ക്കണം. യുകെയിൽ എത്തിയതിന്റെ രണ്ടാം ദിവസവും എട്ടാം ദിവസവുമാണ് വീണ്ടും ആർടിപിസിആർ ടെസ്റ്റ് എടുക്കേണ്ടത്. ഹോട്ടലുകളിൽ ക്വാറന്റൈൻ ചെയ്യുന്നതിനും വൻതുകയാണു ഈടാക്കുന്നത്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇത്തരം നിബന്ധനകളില്ല.
യുകെ, യൂറോപ്പ്, അമേരിക്ക വാക്സിൻ പദ്ധതിയുടെ ഭാഗമായി ഓക്സ്ഫഡ് ആസ്ട്ര സെനക, ഫൈസർ ബയോടെക്, മോഡോണ അല്ലെങ്കിൽ ജാൻസെൻ വാക്സിനുകൾ പൂർണമായി എടുത്തവരെയാണു വാക്സിനേറ്റഡ് ഗണത്തിൽ പെടുത്തുകയെന്നു യുകെ വിശദീകരിച്ചു.
ഓസ്ട്രേലിയ, ആന്റിഗ്വ, ബാർബുഡ, ബാർബഡോസ്, ബഹറിൻ, ബ്രൂണൈ, കാനഡ, ഡോമിനിക്ക, ഇസ്രയേൽ, ജപ്പാൻ, കുവൈറ്റ്, മലേഷ്യ, ന്യൂസിഡലൻഡ്, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ, തായ്വാൻ എന്നീ രാജ്യങ്ങളിലെ ദേശീയ പൊതുജനാരോഗ്യ വാക്സിൻ എടുത്തവരെല്ലാം ഒക്ടോബർ നാലു മുതൽ വാക്സിനേറ്റഡ് വിഭാഗത്തിലാണ്.
അസ്ട്ര സെനക കോവിഷീൽഡ്, അസ്ട്ര സെനക വാക്സെവ്റിയ, മോഡേണ തകേഡ എന്നീ നാലു വാക്സിനുകളും അംഗീകൃത വാക്സിനുകളായിരിക്കുമെന്നുമാണു യുകെയുടെ പുതിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്.
-ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.