ന്യൂഡൽഹി: ഓസ്ട്രേലിയ, യുഎഇ, യുകെ, യൂറോപ്യൻ യൂണിയൻ അടക്കം നിരവധി രാജ്യങ്ങളുമായി അതിവേഗം പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പിടാൻ കേന്ദ്രം.
കേരളത്തിലെ റബർ, കുരുമുളക് അടക്കമുള്ളവയുടെ വിലത്തകർച്ചയിലേക്കു നയിച്ച ആസിയാൻ, സാഫ്റ്റ (സൗത്ത് ഏഷ്യ ഫ്രീ ട്രേഡ് എഗ്രിമെന്റ്) തുടങ്ങിയവയ്ക്കും ശ്രീലങ്ക, സിംഗപ്പൂർ, തായ്ലൻഡ്, മലേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, നേപ്പാൾ തുടങ്ങിയവയുമായുള്ള ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറുകൾക്കും പുറമേയാണു കൂടുതൽ വ്യാപാര കരാറുകൾക്കായി നരേന്ദ്ര മോദി സർക്കാർ നടപടികൾ വേഗത്തിലാക്കിയത്.
ബിജെപി സർക്കാരിനെ അനുകൂലിക്കുന്ന വൻകിട സ്വകാര്യ കന്പനികളുടെ ഉത്പന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനാണു വ്യവസായ ലോബിയുടെ തിടുക്കം. എന്നാൽ, കാർഷികോത്പന്നങ്ങളും സംസ്കരിച്ചതും അല്ലാത്തതുമായ മറ്റു ഭക്ഷ്യോത്പന്നങ്ങളും ഇന്ത്യൻ വിപണിയിലേക്ക് ഒഴുക്കാൻ വിദേശരാജ്യങ്ങൾക്കു സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ കഴിയുമെന്നതാണു കർഷകരുടെയും ചെറുകിട, ഇടത്തരം വ്യവസായികളുടെയും ബിസിനസുകാരുടെയും ആശങ്ക.
ഓസ്ട്രേലിയയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ അടുത്ത വർഷം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് അടുത്തിടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സന്പൂർണ കരാർ ഒപ്പിടുന്നതിനു മുന്പായിത്തന്നെ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര ഇടപാടുകളിലെ നിയന്ത്രണങ്ങൾ ഇല്ലാതാക്കാനാണു നീക്കം.
ഓസ്ട്രേലിയയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ നിലവിൽവരുന്നതോടെ വൻതോതിൽ പാലും പാൽ ഉത്പന്നങ്ങളും കാർഷികോത്പന്നങ്ങളും ഇന്ത്യൻ വിപണികളിലെത്തുമെന്നും ഇതു ക്ഷീര കർഷകർ അടക്കമുള്ളവരുടെ നടുവൊടിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുഎഇ, യുകെ രാജ്യങ്ങളുമായും യൂറോപ്യൻ യൂണിയനുമായും വ്യാപാര ഇടപാടുകൾ വൻതോതിൽ കൂട്ടാനും ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവനുവദിക്കാനും കേന്ദ്രം തയാറെടുക്കുകയാണ്.
അടുത്തിടെ ഇറ്റലിയിൽ നടന്ന ജി-20 വാണിജ്യ മന്ത്രിതല സമ്മേളനത്തിനിടെ യുകെയിലെ അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആൻ മേരി ട്രെവ്ലിയാൻ അടക്കമുള്ളവരുമായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വിശദമായ ചർച്ച നടത്തിയിരുന്നു.
2030-ഓടുകൂടി ഇന്ത്യയുടെ മൊത്തം കയറ്റുമതി രണ്ടു ലക്ഷം കോടി ഡോളർ ആയി കൂട്ടുന്നതിനായാണു സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടുന്നതെന്നാണു വാണിജ്യമന്ത്രാലയം അവകാശപ്പെട്ടത്. ഇതിന്റെ പകുതി വീതം സാധനങ്ങളും സേവനങ്ങളും എന്നതാണു ലക്ഷ്യം. എന്നാൽ, കേന്ദ്രസർക്കാരിന്റെ തന്നെ പുതിയ കണക്കനുസരിച്ചു വൻതോതിൽ ഇറക്കുമതി കൂടുന്പോഴും കയറ്റുമതിയുമായുള്ള അന്തരം കുറയ്ക്കാനാകുന്നില്ല.
കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിൽ കയറ്റുമതിയെക്കാൾ 7881 കോടി ഡോളറിന്റെ കൂടുതൽ ഇറക്കുമതി നടന്നു.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.