ന്യൂഡൽഹി: രാജ്യസഭാ എംപിമാരുടെ സസ്പെൻഷനിൽ പ്രതിപക്ഷ നേതാക്കൾ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ പ്രതിഷേധിച്ചു. കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, അധീർ രഞ്ജൻ ചൗധരി, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് പുറമെ തൃണമൂൽ കോണ്ഗ്രസ്, എൻസിപി, ആർജെഡി നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
ലോകസഭയുടെ വർഷകാല സമ്മേളനത്തിൽ സഭാ നടപടികൾ തടസപ്പെടുത്തി എന്നാരോപിച്ച് സസ്പൻഡ് ചെയ്ത കോണ്ഗ്രസ് എംപിമാരായ ഫുലോ ദേവി നേതം, ഛായ വർമ, റിപുൻ ബോറ, രാജാമണി പട്ടേൽ, സഈദ നസീർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂൽ എംപിമാരായ ദോള സെൻ, ശാന്ത ഛേത്രി, ശിവസേന എംപിമാരായ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി സിപിഎം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചത്.
സസ്പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരുമെന്നും സാധരണക്കാരായ ജനങ്ങൾക്ക് വേണ്ടി വീണ്ടും ശബ്ദം ഉയർത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർലമെന്റ് നടപടികൾ തടസപ്പെടുത്തിയതിൽ എംപിമാർ മാപ്പ് പറയണമെന്ന് രാജ്യസഭ അധ്യക്ഷൻ എം.വെങ്കയ്യ നായിഡു ആവശ്യപെട്ടു.
ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ മാപ്പ് പറയുന്നതിന് തയാറല്ലെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.