ഗ്യാൻവാപി മസ്ജിദ് തർക്കം: വിശദമായി വാദം കേൾക്കുമെന്ന് സുപ്രീംകോടതി
Saturday, May 14, 2022 1:17 AM IST
ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് പരിസരത്ത് ഹിന്ദു വിഗ്രഹങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താനുള്ള സർവേ തുടരാൻ അനുവദിച്ചു കൊണ്ടുള്ള വാരാണസി കോടതി വിധിയിൽ അപ്പീൽ പരിഗണിച്ച് സുപ്രീംകോടതി.
കോടതി ഉത്തരവ് നിർത്തി വയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ വിശദമായി വാദം കേൾക്കും എന്നാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അറിയിച്ചത്. പള്ളിയുടെ പരിസരത്ത് സർവേയും ചിത്രീകരണവും നടത്താനുള്ള ഉത്തരവ് 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമാണെന്നാണ് അഭിഭാഷകനായ ഹുസേഫ അഹമ്മദി വാദിച്ചത്.
എന്നാൽ, കേസിൽ വിശദമായി വാദം കേൾക്കാതെയും രേഖകൾ പരിശോധിക്കാതെയും ഉത്തരവു പുറപ്പെടുവിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി മസ്ജിദിന്റെ പടിഞ്ഞാറേ മതിലിനോട് ചേർന്നുള്ള വിഗ്രഹങ്ങളിൽ പ്രാർഥന നടത്താൻ അഞ്ച് സ്ത്രീകൾ കോടതിയുടെ അനുമതി നേടിയിരുന്നു.
നിലവിൽ വർഷത്തിൽ ഒരിക്കൽ മാത്രമാണ് പ്രാർഥനയ്ക്കായി മസ്ജിദ് തുറക്കുന്നത്. എന്നാൽ, പഴയ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ എല്ലാ ദിവസവും പ്രാർഥിക്കാൻ അനുമതി നൽകണം എന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.
ഹർജിക്കാരുടെ ആവശ്യം പരിഗണിച്ച് മേയ് പത്തിന് ഉള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രാദേശിക കോടതി അധികൃതർക്ക് നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച സർവേ മസ്ജിദിനുള്ളിലെ വീഡിയോ ചിത്രീകരണത്തെ ചൊല്ലിയുള്ള തർക്കം കാരണം പൂർത്തിയാക്കാനായില്ല.