ന്യൂഡൽഹി: ഇന്ത്യൻ ദേശീയതയുടെ യഥാർഥ അവകാശം വീണ്ടെടുക്കാനും ബിജെപിയുടെ കപടദേശീയത തുറന്നുകാട്ടാനും കോണ്‍ഗ്രസ്. ഉദയ്പുരിൽ നടക്കുന്ന ചിന്തൻ ശിബിരത്തിന്റെ രണ്ടാം ദിവസം നടന്ന ചർച്ചകളിൽ ബിജെപി, ആർഎസ്എസ് ഉയർത്തുന്ന ധ്രുവീകരണ രാഷ്ട്രീയത്തെ മറികടക്കാൻ ഇന്ത്യൻ പ്രതീകമായ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് ശക്തമായ ശ്രമം നടത്താനാണു നീക്കം.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായ രാഷ്ട്രീയകാര്യ സമിതിയാണു സംഘപരിവാറിനെ നേരിടാനുള്ള തന്ത്രങ്ങൾക്കു രൂപം നൽകിയത്. ഹിന്ദുത്വ വർഗീയതയെ മൂല്യാധിഷ്ഠിതമായ ദേശീയതകൊണ്ടാകണം നേരിടേണ്ടത്. ന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ തുടങ്ങിയവരുടെ സംരക്ഷകരാകാൻ കോണ്‍ഗ്രസിനു കഴിയണം. രാഷ്ട്രീയമായ വ്യക്തതയും സംഘടനാപരമായ കെട്ടുറപ്പും നേതാക്കളുടെ യോജിച്ച ദൃഢനിശ്ചയത്തോടെയുള്ള കഠിനാധ്വാനവുംകൊണ്ടു കോണ്‍ഗ്രസിന്റെ പ്രതാപം വീണ്ടെടുക്കാമെന്നതിൽ പൊതുവായ യോജിപ്പുണ്ട്.
ഇതിനിടെ, പ്രിയങ്ക വദ്ര കോണ്‍ഗ്രസ് അധ്യക്ഷയാകണമെന്ന് ഉദയ്പുർ സമ്മേളനത്തിൽ യുപിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ചിന്തൻ ശിബിരത്തിനുള്ള രാഷ്ട്രീയകാര്യ സമിതിയംഗവുമായ ആചാര്യ പ്രമോദ് ആവശ്യപ്പെട്ടു. പാർട്ടിയുടെ ഏറ്റവും ജനപ്രിയ മുഖമാണ് പ്രിയങ്കയെന്നും രാഹുൽ ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറല്ലെങ്കിൽ പ്രിയങ്ക നേതൃത്വം ഏറ്റെടുക്കണമെന്നും ആചാര്യ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ പുനഃസംഘടനയെയും പരിഷ്കാരങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ആചാര്യയുടെ ആഹ്വാനം. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും യഥാർഥത്തിൽ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസ് ആയതിനാൽ ഭൂരിപക്ഷം ജനങ്ങളുടെയും ആത്മവിശ്വാസം നേടിയെടുക്കണമെന്ന "ഹിന്ദുത്വ വിഷയം’ യുപിയിൽനിന്നുള്ള നേതാവ് ഉയർത്തിയതിനു പിന്നാലെയാണ് പ്രിയങ്കയ്ക്കായുള്ള മുറവിളി ഉയർന്നത്. പാർട്ടിയുടെ പാരന്പര്യം നിലനിർത്തണമെന്നും ആചാര്യ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി പാർട്ടിയുടെ ചുമതല ഏറ്റെടുക്കേണ്ട സമയമാണിത്. അദ്ദേഹം പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കണമെന്ന് എല്ലാവരും വീണ്ടും ആഗ്രഹിക്കുന്നു. ചുമതലയേൽക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ രാഹുൽ തീരുമാനമെടുക്കേണ്ടതുണ്ട്. ചില കാരണങ്ങളാൽ അദ്ദേഹം ഇതു സ്വീകരിക്കാൻ തയാറായില്ലെങ്കിൽ, പ്രിയങ്ക ഗാന്ധി മുന്നോട്ടുവന്നു പാർട്ടിയെ നയിക്കണം. രാജ്യത്തെ ഏറ്റവും ജനപ്രിയമായ മുഖമാണ് അവർ- ആചാര്യ പ്രമോദ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് രാജസ്ഥാൻ കോണ്‍ഗ്രസിൽ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ മാറ്റം ആവശ്യമാണ്.
"ചിന്തൻ, മന്തൻ, പരിവർത്തനം’ (ചർച്ച, സംവാദം, മാറ്റം) എന്നിവയെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംസാരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ പാർട്ടിയെ മുന്നിൽ നിന്നു നയിക്കാൻ യുവതലമുറയ്ക്ക് അവസരം ലഭിക്കണമെന്ന് ആചാര്യ പ്രമോദ് ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിതന്നെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു വരണമെന്നതിൽ നേതാക്കൾ ഏതാണ്ട് ഏകാഭിപ്രായക്കാരാണെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു. ദേശീയ അധ്യക്ഷസ്ഥാനത്തേക്കു പകരം നേതാവില്ല. വർക്കിംഗ് പ്രസിഡന്റിനെ നിയമിക്കണോയെന്ന് പ്രസിഡന്റ് തന്നെ തീരുമാനിക്കട്ടെ. പ്രിയങ്കയുടെ കാര്യത്തിലും തീരുമാനം സോണിയയും രാഹുലുമാണ് എടുക്കേണ്ടത്.
അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഇനി നേതൃപദവിയിലേക്കെത്തിയാൽ മതിയെന്ന ഉറച്ച നിലപാടിലാണ് രാഹുൽ. രാഹുലിനെതിരേ ആരെങ്കിലും മത്സരരംഗത്തിറങ്ങിയാലും വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയുമെന്നതിനാൽ തത്കാലം ഇക്കാര്യത്തിൽ വിവാദം സൃഷ്ടിക്കേണ്ടതില്ലെന്നായിരുന്നു നേരത്തേയുള്ള ധാരണ. അതിനിടയിലാണ് പ്രിയങ്ക ബ്രിഗേഡിന്റെ താത്പര്യം ആചാര്യ പ്രമോദ് ഇന്നലെ പരസ്യമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക വദ്ര എന്നിവർ രണ്ടു ദിവസത്തെ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. മുൻ കേന്ദ്രമന്ത്രിയും ഏറെക്കാലം എംപിയും എംഎൽഎയും എഐസിസി അംഗവും ഡിസിസി അധ്യക്ഷനും ഒക്കെയായിരുന്ന പ്രഫ. കെ.വി. തോമസ് സിപിഎം പക്ഷത്തേക്കു പോയതിനെ അവഗണിക്കാനുള്ള കേരള നേതാക്കളുടെ തീരുമാനത്തോട് ഹൈക്കമാൻഡും യോജിച്ചു.
എന്നാൽ, പഞ്ചാബിലെ മുൻ പിസിസി അധ്യക്ഷനും രാഹുൽ, പ്രിയങ്ക ബ്രിഗേഡിലെ വിശ്വസ്തനുമായിരുന്ന സുനിൽ ജാക്കർ കൂടി ഇന്നലെ പാർട്ടി വിട്ടത് ഉദയ്പുർ സമ്മേളനത്തിനു കല്ലുകടിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.