ന്യൂഡൽഹി: പാർട്ടിയെ അടിമുടി അഴിച്ചുപണിയാനുള്ള ആശയരൂപീകരണത്തിനായി മൂന്നുദിവസം ചേർന്ന കോണ്ഗ്രസ് ചിന്തൻ ശിബിരം സമാപിച്ചത് കാതലായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താതെ.
നിയമസഭ, പൊതു തെരഞ്ഞെടുപ്പുകളെ എങ്ങനെ നേരിടാം, 2022 മുതൽ 2027 വരെ പാർട്ടിയെ ആരു നയിക്കും, ഭൂരിപക്ഷ ബലത്തെയും ദേശീയവാദ ബലപ്രയോഗങ്ങളെയും എങ്ങനെ നേരിടും തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾക്ക് രാജസ്ഥാനിലെ ഉദയ്പുരിൽ ചേർന്ന ചിന്തൻ ശിബിരത്തിലും തുടർന്നു ചേർന്ന പാർട്ടി പ്രവർത്തകസമിതി യോഗത്തിലും ഉത്തരമോ വിശദീകരണമോ ഉണ്ടായില്ല. രാഹുൽ നേതൃത്വം വീണ്ടും ഏറ്റെടുക്കണമെന്നും താത്പര്യമില്ലെങ്കിൽ പ്രിയങ്കയ്ക്കു കൈമാറണമെന്നുമുള്ള ആവശ്യങ്ങൾക്കും ഉദയ്പുരിൽ നിന്ന് കോണ്ഗ്രസ് ഒരുത്തരവും നൽകിയില്ല.
കോണ്ഗ്രസ് പാർലമെന്ററി ബോർഡ് വേണം എന്ന ആവശ്യം നിരാകരിച്ച് പകരം രാഷ്ട്രീയകാര്യ സമിതികൾ ആകാം എന്ന തീരുമാനത്തോടും പല നേതാക്കൾക്കും എതിർപ്പുണ്ട്. പാർട്ടി ഭരണഘടന അനുസരിച്ച് കോണ്ഗ്രസ് പാർലമെന്ററി ബോർഡിനു പല കാര്യങ്ങളിലും പരമാധികാരമുണ്ട്. അതിനാൽതന്നെ പാർട്ടി അധ്യക്ഷപദവിയിലിരിക്കുന്നവരുടെ അധികാരപരിധി വെട്ടിച്ചുരുക്കും എന്നു ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം പ്രവർത്തകസമിതിയോഗം നിരാകരിച്ചത്. മുൻകാലങ്ങളിൽ ഉണ്ടായിരുന്നതുപോലെ പാർലമെന്ററി ബോർഡ് രൂപീകരിച്ചാൽ അതിനു പ്രവർത്തകസമിതിയേക്കാൾ മേൽക്കൈയും ഉണ്ടാകും.
എന്നാൽ, പ്രവർത്തകസമിതിയിൽനിന്നുള്ള അംഗങ്ങളെത്തന്നെ ഉൾക്കൊള്ളിച്ച് രാഷ്ട്രീയകാര്യസമിതി രൂപീകരിക്കുമെന്നാണ് സോണിയ ഗാന്ധി വ്യക്തമാക്കിയത്. നിലവിൽ പ്രവർത്തക സമിതിയിൽ 57 അംഗങ്ങളാണുള്ളത്.
ജനസ്വാധീനം ഉണ്ടെന്നു വിലയിരുത്തപ്പെടുന്ന സച്ചിൻ പൈലറ്റ്, കമൽനാഥ്, ഡി.കെ. ശിവകുമാർ, ഭൂപേന്ദ്ര സിംഗ് ഹൂഡ, ഭൂപേഷ് ഭഗേൽ, അശോക് ഗെഹ്ലോട്ട്, പ്രൃഥ്വിരാജ് ചവാൻ തുടങ്ങി പല സുപ്രധാന നേതാക്കളും പ്രവർത്തകസമിതിയിൽ ഇല്ല. ഇവരാരും തന്നെ ഇല്ലാത്ത ഒരു രാഷ്ട്രീയകാര്യസമിതിക്ക് എന്തു പ്രാധാന്യമുണ്ടാകും എന്നാണ് ചിന്തൻ ശിബിരത്തിനു ശേഷം ഉയരുന്ന പ്രധാന ചോദ്യം.
1998ൽ നടന്ന പച്ച്മാരി ചിന്തൻ ശിബിരത്തിലേതുപോലെ ഉദയ്പുരിൽ കോണ്ഗ്രസ് സഖ്യങ്ങൾ ഉണ്ടാക്കുന്നതിനെപ്പറ്റി ഒരു ചർച്ചയും നടത്തിയില്ല.
എൻഡിഎ ഇതര പ്രാദേശിക കക്ഷികളെ രാഹുൽ ഗാന്ധി വിമർശിച്ചത് ഒഴികെ സഖ്യസാധ്യതകളെക്കുറിച്ചു ഗുരുതര വിലയിരുത്തലുകളൊന്നുംതന്നെ ഉണ്ടായില്ല. കോണ്ഗ്രസ് ഒരു സഖ്യനേതൃത്വത്തിൽ എത്തേണ്ട ചരിത്രനിയോഗത്തെക്കുറിച്ചു വിമർശിക്കുന്ന തൃണമൂൽ കോണ്ഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും പരാമർശങ്ങൾ പോലും സമ്മേളനത്തിൽ ചർച്ചയായില്ല.
2020 ഓഗസ്റ്റ് മുതൽ പാർട്ടിയിൽ സമൂലമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെടുന്ന ജി-23 നേതാക്കളും ചിന്തൻ ശിബിരത്തിൽ മൗനം പാലിച്ചു. ഇവരിൽ പ്രമുഖനായ കപിൽ സിബൽ ഉദയ്പുരിൽ എത്തിയിരുന്നില്ല.
എന്നാൽ, ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക്, ഭൂപേന്ദ്ര സിംഗ് ഹൂഡ, പ്രൃഥ്വിരാജ് ചവാൻ, ശശി തരൂർ, വിവേക് തൻക, മനീഷ് തിവാരി എന്നിവർ തങ്ങൾ ഉന്നയിച്ച വിമതശബ്ദം വിഴുങ്ങിയതാണു കണ്ടത്. രാജ്യസഭാ സീറ്റ് മുന്നിൽക്ക ണ്ടാണ് ഇവരിൽ ചിലരുടെ ഇപ്പോഴത്തെ മൗനം എന്നാണ് ഒരു വിഭാഗത്തിന്റെ കുറ്റപ്പെടുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.