രാഷ്ട്രപതി തെരഞ്ഞെടുപ്പ് : യശ്വന്ത് സിൻഹ ഇന്നു പത്രിക സമർപ്പിക്കും
Monday, June 27, 2022 12:27 AM IST
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെയും ഫോണിൽ വിളിച്ച് പിന്തുണ തേടിയ യശ്വന്ത് സിൻഹ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും പിന്തുണ ആവശ്യപ്പെട്ടു കത്തയച്ചിരുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിച്ച മുതിർന്ന നേതാക്കളായ ശരദ് പവാർ, ഫാറൂഖ് അബ്ദുള്ള, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവർ മത്സരിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെ നേതൃത്വത്തിൽ ജൂണ്‍ 21ന് യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്. ബിജെപിയിൽ നിന്നു 2018ൽ രാജിവച്ച യശ്വന്ത് സിൻഹ തൃണമൂൽ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്നു. കൂടുതൽ ഗൗരവമേറിയ ഉത്തരവാദിത്വം നിറവേറ്റുന്നതിനും ദേശീയ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നോടിയായി പാർട്ടിയിൽ നിന്നു രാജിവയ്ക്കുന്നതായി സിൻഹ അറിയിച്ചിരുന്നു.
രാഷ്ട്രപതിസ്ഥാനത്തേക്കു തന്നെ സ്ഥാനാർഥിയായി പരിഗണിച്ചതിൽ അഭിമാനിക്കുന്നുവെന്നും ഭരണഘടനാ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതാണ് പരമമായ ലക്ഷ്യമെന്നും സിൻഹ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ടാൽ ഭരണഘടനാ സ്ഥാപനങ്ങളെ പ്രതിപക്ഷ പാർട്ടികൾക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും യശ്വന്ത് സിൻഹ പ്രതിപക്ഷ നേതാക്കൾക്കയച്ച കത്തിൽ വ്യക്തമാക്കുന്നു. ജൂലൈ 18നാണ് രാഷ്ട്രപതിതെരഞ്ഞെടുപ്പ്.