മുച്ചക്രത്തിൽനിന്നു മുഖ്യമന്ത്രിപദത്തിലേക്ക്
Friday, July 1, 2022 2:23 AM IST
മുംബൈ: ഓട്ടോറിക്ഷ ഡ്രൈവറിൽനിന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലേക്ക് ഏക്നാഥ് സംഭാജി ഷിൻഡെ എത്തിയത് കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയുമാണ്.
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സത്താറയിൽ ജനിച്ച ഷിൻഡെ താനെയ്ക്കു കുടിയേറുകയായിരുന്നു. മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് ഏറ്റവും ശക്തിയുള്ള പ്രദേശമായ താനെയിൽ എളിയ ശിവസൈനികനായി പ്രവർത്തനം തുടങ്ങിയ ഷിൻഡെ വൈകാതെ ജനകീയ നേതാവായി ഉയർന്നു.
നാലു തവണയാണു ഷിൻഡെ നിയമസഭാംഗമായത്. തന്റെ എളിയ ഭൂതകാലം വെളിപ്പെടുത്തുന്നതിൽ ഒരു മടിയും കാട്ടാത്ത ആളല്ല ഷിൻഡെ. ദേവേന്ദ്ര ഫഡ്നാവിസിനു കീഴിൽ മന്ത്രിയായിരുന്നു. ഇപ്പോഴിതാ ഷിൻഡെയ്ക്കു കീഴിൽ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായിരിക്കുന്നു. ഇരുവരും തമ്മിൽ ആഴത്തിലുള്ള സൗഹൃദമാണുള്ളത്. ഉദ്ധവ് താക്കറെയ്ക്കു മുഖ്യമന്ത്രിപദം നഷ്ടമാക്കിയ വിമതനീക്കത്തിനു പിന്നിലുള്ളതും സൗഹൃദംതന്നെ. ഇവരുടെ സൗഹൃദത്തെ ശിവസേനാ നേതൃത്വം മുന്‍പേതന്നെ സംശയത്തോടെയാണു കണ്ടിരുന്നത്.
1964 ഫെബ്രുവരി ഒന്‍പതിനാണു ഷിൻഡെ ജനിച്ചത്. ബിരുദം പൂർത്തിയാക്കാതെ കോളജ് വിട്ട ഷിൻഡെ താനെയിലെത്തി. ബാൽ താക്കറെയുടെ ആജ്ഞയ്ക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിനു ശിവസൈനികരെയാണു താനെയിൽ ഷിൻഡെ കണ്ടത്.
വൈകാതെ ഷിൻഡെയും അവരിലൊരാളായി. രാഷ്ട്രീയത്തിൽ കൈപിടിച്ചുയർത്തിയത് ആനന്ദ് ദിഗെ ആയിരുന്നു. ദിഗെയുടെ ഉറ്റ അനുയായി ആയി ഷിൻഡെ മാറി. 2001ൽ ആനന്ദ് ദിഗെ അന്തരിച്ചു. ശിവസേനാ പ്രവർത്തകരുമായി ഉറ്റബന്ധം കാത്തുസൂക്ഷിച്ച ഷിൻഡെ അവർക്കായി തെരുവിൽ പോരാടി. ഡസൻകണക്കിനു ക്രിമിനൽ കേസുകളാണ്, പുതിയ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഏതു സാധാരണ പാർട്ടിപ്രവർത്തകനും എപ്പോഴും സമീപിക്കാവുന്ന നേതാവെന്ന നിലയിൽ ശിവസേനയിൽ സ്വന്തമായി അനുയായികളെ സൃഷ്ടിക്കാൻ ഷിൻഡെയ്ക്കു കഴിഞ്ഞു. ഉദ്ധവ് താക്കറെയെ കാണാൻ പാർട്ടി എംഎൽഎമാർക്കുപോലും കഴിയുന്നില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. ഇതു മുതലെടുക്കാൻ ഷിൻഡെയ്ക്കു കഴിഞ്ഞു.
1997ൽ താനെ നഗരസഭാംഗമായ ഷിൻഡെ 2004ൽ ആദ്യമായി നിയമസഭയിലെത്തി. മകൻ ശ്രീകാന്ത് ഷിൻഡെ കല്യാണിൽനിന്നുള്ള ലോക്സഭാംഗമാണ്. 2014ൽ ഏതാനും മാസം മഹാരാഷ്ട്ര പ്രതിപക്ഷനേതാവായും ഷിൻഡെ പ്രവർത്തിച്ചു. പിന്നീട് ശിവസേന ഫഡ്നാവിസ് സർക്കാരിൽ സഖ്യകക്ഷിയായി. തുടർന്ന് ഷിൻഡെ കാബിനറ്റ് മന്ത്രിയായി. 2019ൽ ബിജെപി ബന്ധം അവസാനിപ്പിച്ച് ശിവസേന മഹാവികാസ് അഘാഡിയുടെ ഭാഗമായപ്പോൾ ഷിൻഡെ രണ്ടാമതും മന്ത്രിയായി.
2000 ജൂണിൽ ബോട്ടപകടത്തിൽ രണ്ടു മക്കൾ മരിച്ചതോടെ ഷിൻഡെ രാഷ്ട്രീയം അവസാനിപ്പിച്ചിരുന്നു. നേതാക്കളുടെ നിർബന്ധത്തെത്തുടർന്നാണു വീണ്ടും രാഷ്ട്രീയത്തിൽ സജീവമായത്. മുംബൈ-താനെ മേഖലയിലെ മലയാളികളുമായി ഊഷ്മളബന്ധമുള്ള നേതാവാണു ഷിൻഡെ. 2018ലെ മഹാപ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ ഇദ്ദേഹവുമുണ്ടായിരുന്നു. മകനും ഡോക്ടറുമായ ശ്രീകാന്ത് ഷിൻഡെയ്ക്കൊപ്പം ടണ്‍കണക്കിന് അവശ്യവസ്തുക്കളുമായാണു ഷിൻഡെ കേരളത്തിലെത്തിയത്.
സത്താറയിൽനിന്നുള്ള നാലാമത്തെ മുഖ്യമന്ത്രി
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഏറ്റവും നിർണായകമായ പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽനിന്നുള്ള നാലാമത്തെ മുഖ്യമന്ത്രിയാണ് ഏക്നാഥ് ഷിൻഡെ. സത്താറ നഗരത്തിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള ദാരെ ടാംബ് ആണു ഷിൻഡെയുടെ നാട്.
മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയായ വൈ.ബി. ചവാൻ, ബാബാസാഹെബ് ഭോസാലെ, പൃഥ്വിരാജ് ചവാൻ എന്നിവരാണു സത്താറ ജില്ലക്കാരായ മറ്റു മുഖ്യമന്ത്രിമാർ. മുൻ മുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ ശരദ് പവാറിന്റെ തട്ടകം പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ബാരാമതിയാണെങ്കിലും അദ്ദേഹത്തിന്റെ കുടുംബവേരുകൾ സത്താറയിലെ കോറെഗാവ് താലൂക്കിലാണ്.