ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: സാങ്കേതികവിദ്യയുടെ വളർച്ച ഇന്ത്യയുടെ ഉയർച്ചയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നു വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. സാങ്കേതികവിദ്യക്ക് ശക്തമായ രാഷ്ട്രീയ മാനങ്ങളുണ്ടെന്നും സാങ്കേതിക വിദ്യയെക്കുറിച്ചു സംശയാലുക്കളായി തുടരാൻ രാജ്യത്തിനു കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണേന്ത്യയുടെ താത്പര്യങ്ങളും ആശങ്കകളും പ്രതിഫലിപ്പിക്കാൻ ജി-20 അധ്യക്ഷസ്ഥാനം ഇന്ത്യ ഉപയോഗിക്കുമെന്ന് ഡൽഹിയിൽ ഇന്നലെ ആരംഭിച്ച ത്രിദിന ഗ്ലോബൽ ടെക്നോളജി ഉച്ചകോടിയിൽ മന്ത്രി ജയശങ്കർ വ്യക്തമാക്കി.
വാണിജ്യ ബഹിരാകാശ വിക്ഷേപണങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5 ജി, സെമികണ്ടക്ടേഴ്സ് (അർധചാലകങ്ങൾ), സാറ്റലൈറ്റ് ഫാബ്രിക്കേഷൻ തുടങ്ങിയ സാങ്കേതിക വിദ്യകളുടെ വളർച്ചയാണ് ഇന്ത്യയുടെ പുരോഗതിയുടെ അടിസ്ഥാനം.
ആഗോളതലത്തിലെ ഇന്ത്യയുടെ രാഷ്ട്രീയ സ്ഥാനം നിർണയിക്കുന്നതിൽ സാങ്കേതികവിദ്യക്കു ഗണ്യമായ പ്രാധാന്യമുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
കേന്ദ്ര വിദേശകാര്യമന്ത്രാലയം സംഘടിപ്പിക്കുന്ന ഗ്ലോബൽ ടെക്നോളജി ഉച്ചകോടിയുടെ ഏഴാം പതിപ്പ് നാളെ സമാപിക്കും. അമേരിക്ക, സിംഗപ്പുർ, ജപ്പാൻ, നൈജീരിയ, ബ്രസീൽ, യൂറോപ്യൻ യൂണിയൻ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുടെ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
സാങ്കേതികവിദ്യ, സർക്കാരുകൾ, സുരക്ഷ, ബഹിരാകാശം, സ്റ്റാർട്ടപ്പുകൾ, ഡാറ്റ, നിയമം, പൊതുജനാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, അക്കാഡമിക് വിദഗ്ധർ, സന്പദ്വ്യവസ്ഥ എന്നിവയിലെ ആഗോള വിദഗ്ധർ അടക്കം 5,000 പ്രതിനിധികൾ ഡൽഹി ഉച്ചകോടിയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.