ന്യൂഡൽഹി: തബല ഇതിഹാസം സക്കീർ ഹുസൈൻ, ഒആർഎസ് വികസിപ്പിച്ച ദിലീപ് മഹലനാബിസ് (മരണാനന്തരം), മുൻ കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ, യുപി മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് (മരണാനന്തരം), ശ്രീനിവാസ വരദൻ, ബാൽകൃഷ്ണ ദോഷി (മരണാനന്തരം) എന്നിവർ രാജ്യത്തെ രണ്ടാമത്തെ വലിയ ബഹുമതിയായ പദ്മവിഭൂഷണ് അർഹരായി.
എഴുത്തുകാരൻ എസ്.എൽ. ഭൈരപ്പ, വ്യവസായി കുമാരമംഗലം ബിർള, ദീപക് ധർ, ഗായിക വാണി ജയറാം, സ്വാമി ചിന്ന ജീയാർ, സുമൻ കല്യാൺപുർ, എഴുത്തുകാരൻ കപിൽ കപൂർ, സാമൂഹ്യപ്രവർത്തക സുധാ മൂർത്തി, കമലേഷ് ഡി. പട്ടേൽ എന്നിവർക്ക് പദ്മഭൂഷൺ ലഭിച്ചു.
നാലു മലയാളികൾക്കാണു പദ്മശ്രീ പുരസ്കാരം ലഭിച്ചത്. ഗാന്ധിയൻ വി.പി. അപ്പുക്കുട്ട ൻ പൊതുവാൾ, ചരിത്രകാരൻ സി.ഐ. ഐസക്, അപൂർവ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ, കളരിയാശാൻ എസ്.ആർ.ഡി. പ്രസാദ് എന്നിവരാണു പദ്മശ്രീ ലഭിച്ച മലയാളികൾ.
തൊണ്ണൂറ്റിയൊന്പതുകാരനായ അപ്പുക്കുട്ട പൊതുവാൾ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്. സംഗീത സംവിധായകൻ എം.എം. കീരവാണി, വ്യവസായി രാകേഷ് ഝുൻഝുൻവാല (മരണാനന്തരം), ബോളിവുഡ് നടി രവീണ ഠാണ്ഡൻ, സിക്കിമിൽനിന്നുള്ള തൊണ്ണൂട്ടിയെട്ടു വയസുള്ള ജൈവകർഷകൻ ടുല റാം ഉപ്റേതി എന്നിവർ പദ്മശ്രീ ലഭിച്ചവരിൽ ഉൾപ്പെടുന്നു.
ഒആർഎസ് (ഓറൽ റീഹൈഡ്രേഷൻ സൊലൂഷൻ) ഉപയോഗിച്ച് ലോകമൊട്ടാകെ അഞ്ചു കോടി പേരുടെ ജീവൻ രക്ഷിച്ചയാളാണ് ദിലീപ് മഹലാനാബിസ്. ലോകപ്രശസ്ത ആർക്കിടെക്ടായ ബാൽകൃഷ്ണ ദോഷി ചൊവ്വാഴ്ചയാണ് അന്തരിച്ചത്. മുന്പ് പദ്മഭൂഷൺ അവാർഡ് നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.