ശ്രീനഗർ: കനത്ത സുരക്ഷാ വലയത്തിലാണു ശ്രീനഗറിലെ ലാൽ ചൗക്കിൽ (ചുവന്ന കവല) രാഹുൽ ഗാന്ധി ഇന്നലെ ദേശീയ പതാക ഉയർത്തിയത്. പ്രിയങ്ക വദ്ര, കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കളും പിസിസി ഭാരവാഹികളും പങ്കെടുത്തു. ലാൽ ചൗക്കിൽ പതാക ഉയർത്തുന്നതിനോട് ആഴ്ചകൾക്കു മുന്പു രാഹുൽ വിയോജിച്ചിരുന്നു.
ആർഎസ്എസ് അജൻഡയുടെ ഭാഗമാണ് സുരക്ഷയുടെ പേരിൽ പതാക ലാൽ ചൗക്കിലാക്കിയതെന്നായിരുന്നു പരാമർശം. എന്നാൽ പിസിസി ആസ്ഥാനത്ത് ഇന്നു പതാക ഉയർത്തൽ നടത്താൻ സുരക്ഷാസൈന്യം അനുവദിക്കാത്തതിനാലും ഇന്നലെ ലാൽ ചൗക്കിൽ അനുമതി നൽകിയതു കൊണ്ടുമാണ് മുന്പു പ്രഖ്യാപിച്ചതിൽ നിന്നു പരിപാടിയിൽ മാറ്റം വരുത്തിയതെന്നു ജയ്റാം രമേശ് വിശദീകരിച്ചു.
രാഹുലിന്റെ പതാക ഉയർത്തലിനായി ശനിയാഴ്ച രാത്രി മുതൽ ലാൽ ചൗക്കിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും അടച്ചുപൂട്ടി വാഹനഗതാഗതം നിരോധിച്ചിരുന്നു. വടംകെട്ടി വലയം തീർത്താണ് രാഹുലിനെയും പ്രിയങ്കയെയും സിആർപിഎഫ് ഭടന്മാർ കാഷ്മീരിലെ പദയാത്രയിൽ സംരക്ഷിച്ചത്. ജോഡോ യാത്രയുടെ സുരക്ഷയ്ക്കായി ശ്രീനഗറിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം ഇന്നലെ വൈകുന്നേരം വരെ അടഞ്ഞുകിടന്നു.
146 ദിവസം, 75 ജില്ലകൾ, 4100 കിലോമീറ്റർ നടത്തം
കഴിഞ്ഞ വർഷം സെപ്തംബർ ഏഴിന്് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 12 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 75 ജില്ലകളിലൂടെ 146 ദിവസം 4,100 കിലോമീറ്റർ ഭാരത് ജോഡോ യാത്രയെ നയിച്ച് രാഹുൽ ഗാന്ധി കാൽനടയായി സഞ്ചരിച്ചു. തമിഴ്നാട്, കേരളം, കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ പിന്നിട്ട് ജമ്മു കാഷ്മീരിലെത്തിയപ്പോഴും രാഹുലും സഹയാത്രികരും തളർന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.