കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു ജമ്മു കാഷ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ ആവേശോജ്വല സമാപനം. നഗരമധ്യത്തിലെ ലാൽ ചൗക്കിലുള്ള ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവറിൽ (ഘണ്ടാ ഘർ) രാഹുൽ ഇന്നലെ ദേശീയപതാക ഉയർത്തിയതു പുതുചരിത്രമായി. 1948ൽ രാഹുലിന്റെ മുത്തച്ഛനും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്റുവാണ് ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ ആദ്യം ഇന്ത്യൻ പതാക ഉയർത്തിയത്.
“വെറുപ്പ് തോൽക്കും, സ്നേഹം എപ്പോഴും ജയിക്കും. ഇന്ത്യയിൽ പ്രതീക്ഷയുടെ ഒരു പുതിയ പ്രഭാതം ഉണ്ടാകും”- ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തിയതിലൂടെ ഇന്ത്യക്കു നൽകിയ വാഗ്ദാനമാണു പൂർത്തീകരിക്കപ്പെട്ടതെന്നും രാഹുൽ പറഞ്ഞു. ജമ്മു കാഷ്മീരിലെ ജനതയ്ക്കു സ്വയംനിർണായാവകാശം സംരക്ഷിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
ശ്രീനഗറിലെ പ്രശസ്തമായ ഷെർ ഇ കാഷ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നുച്ചയ്ക്കു വൻറാലിയോടെയാകും ഭാരത് ജോഡോ യാത്രയുടെ ഒൗദ്യോഗിക സമാപനം. പൊതുസമ്മേളനത്തിനു മുന്നോടിയായി മൗലാന ആസാദ് റോഡിലെ ജമ്മു കാഷ്മീർ പിസിസി ആസ്ഥാനത്ത് രാഹുൽ ഇന്നു രാവിലെ പതാക ഉയർത്താനുള്ള പരിപാടിക്ക് സുരക്ഷാ അനുമതി പ്രശ്നമുള്ളതിനാലാണ് ഇന്നലെ ലാൽ ചൗക്കിൽ പതാക ഉയർത്താനുള്ള അനുമതി നൽകിയതെന്ന് ജമ്മു കാഷ്മീർ ഭരണകൂടം വ്യക്തമാക്കി.
എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രിയങ്കാ ഗാന്ധി വദ്ര, കെ.സി. വേണുഗോപാൽ, ജയ്റാം രമേശ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, എംപിമാർ, എഐസിസി ഭാരവാഹികൾ എന്നിവരെല്ലാം റാലിക്കായി ശ്രീനഗറിലെത്തിയിട്ടുണ്ട്.
ഡിഎംകെ, എൻസിപി, ആർജെഡി, ജെഡിയു, ശിവസേന, സിപിഐ, പിഡിപി, നാഷണൽ കോണ്‍ഫറൻസ്, ജെഎംഎം, ആർഎസ്പി തുടങ്ങി 12 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഇന്നത്തെ റാലിയിൽ രാഹുലിനോടൊപ്പം പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സീതാറാം യെച്ചൂരിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണി എംപിയും ശ്രീനഗറിൽ വരുന്നില്ലെങ്കിലും സിപിഎം, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്-എം പാർട്ടികളും റാലിക്കു പിന്തുണ അറിയിച്ചിട്ടുണ്ടെന്നു കോണ്‍ഗ്രസ് വിശദീകരിച്ചു. ശ്രീനഗറിലെ റാലിയിലേക്ക് എഐസിസിയിൽ നിന്നു ക്ഷണിച്ച 21 പാർട്ടികളിൽ തൃണമൂൽ കോണ്‍ഗ്രസ്, സമാജ്വാദി പാർട്ടി, തെലുങ്കുദേശം തുടങ്ങിയ പാർട്ടികൾ റാലിയിൽ പക്ഷേ പങ്കെടുക്കില്ല. ആം ആദ്മി പാർട്ടിയെ ക്ഷണിച്ചിരുന്നില്ല.
ഭാരത് ജോഡോ യാത്രയുടെ വൻവിജയം ആഘോഷിക്കാൻ കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കൾക്കായി ഇന്നലെ രാത്രി ശ്രീനഗറിലെ താജ് വിവാന്ത ഹോട്ടലിൽ എഐസിസി പ്രസിഡന്റ് അത്താഴവിരുന്നു നടത്തി. എഐസിസി, പിസിസി തലവന്മാർക്കു പുറമെ കോണ്‍ഗ്രസ് എംപിമാരും വിരുന്നിൽ പങ്കെടുത്തു.
ശ്രീനഗർ ബൊളിവാർഡ് മേഖലയിലുള്ള നെഹ്റു പാർക്കിലാണ് ഇന്നലെ വൈകുന്നേരം ഭാരത് ജോഡോ യാത്രയുടെ നടത്തം സമാപിച്ചത്. രാവിലെയും വൈകുന്നേരവും ആയിരക്കണക്കിനു നാട്ടുകാരാണ് രാഹുലിന് അഭിവാദ്യം അർപ്പിക്കാനും വേഗത്തിലുള്ള നടത്തത്തിൽ പങ്കാളികളാകാനും ആവേശത്തോടെയെത്തിയത്.
മെഹബൂബ മുഫ്തിയുടെ പിഡിപി പ്രവർത്തകരും ഒമർ അബ്ദുള്ളയുടെ നാഷണൽ കോണ്‍ഫറൻസ് പ്രവർത്തകരും പദയാത്രയിൽ സജീവമായി പങ്കെടുത്തു. നിയന്ത്രിക്കാവുന്നതിലും കൂടുതൽ ജനങ്ങൾ ജോഡോ യാത്രയ്ക്കെത്തിയതിനാലാണു സുരക്ഷാക്രമീകരണം കൂടുതൽ കർശനമാക്കിയതെന്ന് കേന്ദ്രഭരണ പ്രദേശമായ ജമ്മു കാഷ്മീരിലെ ഭരണകൂടം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.