രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള സർവക്ഷിയോഗത്തിൽ അദാനി വിഷയത്തിൽ ഉൾപ്പെടെ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ. യോഗം ആരംഭിച്ചതിനു പിന്നാലെ അദാനി ഗ്രൂപ്പിനെതിരേ അമേരിക്കൻ നിക്ഷേപക ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾ, ഗുജറാത്ത് കലാപത്തെ സംബന്ധിക്കുന്ന ബിബിസി ഡോക്യുമെന്ററി, ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായുള്ള ഗവർണർമാരുടെ ഇടപെടലുകൾ, ജാതി അടിസ്ഥാനത്തിലുള്ള സാന്പത്തിക സർവേ, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു.
പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങൾ ബജറ്റ് സമ്മേളനത്തിൽ ചട്ടപ്രകാരം അനുവദിച്ചിട്ടുള്ള സമയങ്ങളിൽ ചർച്ച ചെയ്യുമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള നയരൂപീകരണ ചർച്ചകൾക്കായി പാർലമെന്റ് അനക്സ് മന്ദിരത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വിവിധ പാർട്ടികളിൽ നിന്നായി 37 നേതാക്കൾ പങ്കെടുത്തു.
യോഗത്തിൽ മന്ത്രിമാരായ രാജ്നാഥ് സിംഗ്, പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയൽ, അർജുൻ രാം മേഘ്വാൾ, വി. മുരളീധരൻ, ഡിഎംകെ നേതാവ് ടി.ആർ. ബാലു, തൃണമൂൽ കോണ്ഗ്രസ് നേതാക്കളായ സുദീപ് ബന്ദോപാധ്യായ, സുഖേന്ദു ശേഖർ റേ, ബിആർഎസ് നേതാക്കളായ കെ.കേശവ റാവു, നാമ നാഗേശ്വര റാവു തുടങ്ങി പ്രതിപക്ഷ പാർട്ടികളിലെ മുതിർന്ന നിരവധി നേതാക്കൾ പങ്കെടുത്തു.
ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടികളെ തുടർന്ന് കോണ്ഗ്രസ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും കേരള കോണ്ഗ്രസ്-എം നേതാക്കളായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എന്നിവർ പങ്കെടുത്തു.
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇന്ന് പ്രസംഗിക്കും. സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്നു തന്നെ സാന്പത്തിക സർവേയും ഇരുസഭകളിലും അവതരിപ്പിക്കും. തുടർന്നു ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. വ്യാഴാഴ്ച മുതൽ ഇരുസഭകളും രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചർച്ചകൾ ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.