ന്യൂഡൽഹി: ഗൗതം അദാനി ഗ്രൂപ്പിന്റെ വൻ തട്ടിപ്പിനെക്കുറിച്ചു സംയുക്ത പാർലമെന്ററി സമിതിയുടെയോ സുപ്രീംകോടതി മേൽനോട്ടത്തിലോ ഉള്ള അന്വേഷണം വേണമെന്ന് സംയുക്ത പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയോടെ ഇന്ത്യയിലെ ജനങ്ങളെ വഞ്ചിച്ച അദാനിയുടെ പാസ്പോർട്ട് കണ്ടുകെട്ടണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
അഭൂതപൂർവമായ ഓഹരിത്തകർച്ചയ്ക്കു കാരണമായ അദാനിയുടെ തട്ടിപ്പുകളെപ്പറ്റി അമേരിക്കയിലെ ഹിൻഡൻബർഗ് റിസർച്ചിന്റെ കണ്ടെത്തലുകളെക്കുറിച്ചു നടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെ പൂർണമായി സ്തംഭിച്ചു. ചർച്ച ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാക്കൾ നോട്ടീസ് നൽകിയ അടിയന്തര പ്രമേയങ്ങൾ ലോക്സഭയിൽ സ്പീക്കർ ഓം ബിർളയും രാജ്യസഭയിൽ ചെയർമാൻ ജഗദീപ് ധൻകറും തള്ളി.
അന്വേഷണത്തിനു സംയുക്ത പാർലമെന്ററി സമിതിയെ (ജെപിസി) നിയോഗിക്കണമെന്നും ദിവസവും അന്വേഷണ പുരോഗതി അറിയിക്കണമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും മറ്റു നേതാക്കളും ആവശ്യപ്പെട്ടു. ജെപിസിയോ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലുള്ള അന്വേഷണമോ അനിവാര്യമാണ്. സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള പൊതുമേഖലാ ബാങ്കുകളും എൽഐസിയും മറ്റും അദാനി ഗ്രൂപ്പ് കന്പനികൾ തെരഞ്ഞെടുത്തു വൻനിക്ഷേപം നടത്തിയതിന്റെ സത്യാവസ്ഥ രാജ്യത്തെ ജനങ്ങൾ അറിയണമെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. പാർലമെന്റിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ പാർലമെന്റ് സമ്മേളിച്ചയുടൻ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ഇതോടെ ആദ്യം ഉച്ചകഴിഞ്ഞ് രണ്ടുവരെ പിരിഞ്ഞു. ഉച്ചകഴിഞ്ഞും പ്രതിഷേധം തുടർന്നതോടെ ഇരുസഭകളും ഇന്നലത്തേക്കു പിരിയുകയായിരുന്നു.
‘അമൃതകാലത്തെ മഹാ അഴിമതി’യെക്കുറിച്ചുള്ള സർക്കാർ മൗനം പ്രശ്നത്തിന്റെ ഗുരുതരാവസ്ഥയാണു വെളിവാക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ പാർലമെന്റിനു പുറത്തു നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അദാനിയുടെ തട്ടിപ്പിലും വഞ്ചനയിലും ഇന്ത്യൻ നിക്ഷേപകരുടെ പണമാണു നഷ്ടമായതെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ പ്രതിപക്ഷം സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് പ്രസിഡന്റ് ഖാർഗെയുടെ മുറിയിൽ ഇന്നലെ രാവിലെ നടന്ന പ്രതിപക്ഷ യോഗത്തിൽ തൃണമൂൽ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും പങ്കെടുത്തതു ശ്രദ്ധേയമായി. കോണ്‍ഗ്രസിനു പുറമെ ഡിഎംകെ, സമാജ്വാദി പാർട്ടി, ഐക്യ ജനതാദൾ, എൻസിപി, സിപിഎം, സിപിഐ, ശിവസേന, ബിആർഎസ്, കേരള കോണ്‍ഗ്രസ്-എം തുടങ്ങിയ പാർട്ടികൾ യോഗത്തിനെത്തി. കെ.സി. വേണുഗോപാൽ, എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴികാടൻ തുടങ്ങിയവരും പ്രതിപക്ഷയോഗത്തിൽ പങ്കെടുത്തു.
അദാനി പ്രശ്നത്തിൽ സർക്കാർ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിർമല സീതാരാമൻ, പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി, അനുരാഗ് താക്കൂർ, കിരണ്‍ റിജിജു എന്നിവരുമായി ചർച്ച ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.