സെബി മാത്യു
ന്യൂഡൽഹി: കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ഏപ്രിൽ അഞ്ചിനു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്നാണു പരാതി.
രാജ്യത്ത് വിയോജിപ്പും എതിരഭിപ്രായവും പ്രകടിപ്പിക്കാനുള്ള മൗലികാവകാശംതന്നെ ലംഘിക്കപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജി കോണ്ഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് സിംഗ്വിയാണ് ഇന്നലെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദീവാല എന്നിവരുൾപ്പെട്ട ബെഞ്ചിനു മുന്നിൽ ഉന്നയിച്ചത്.
കോണ്ഗ്രസ്, ഡിഎംകെ, ആർജെഡി, ബിആർഎസ്, തൃണമൂൽ കോണ്ഗ്രസ്, ആം ആദ്മി പാർട്ടി, എൻസിപി, ശിവസേന (ഉദ്ധവ് വിഭാഗം), ജെഡിയു, സിപിഎം, സിപിഐ, സമാജ്വാദി പാർട്ടി, നാഷണൽ കോണ്ഫറൻസ് എന്നീ പാർട്ടികൾ ചേർന്നാണു കേന്ദ്രസർക്കാർ നടപടികൾക്കെതിരേ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
പ്രത്യേക രീതിയിൽ കരുതിക്കൂട്ടിയും ലക്ഷ്യം വച്ചുമാണ് എൻഫോഴ്സ്മെന്റും സിബിഐയും പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണം നടത്തുന്നത്. രാഷ്ട്രീയ വിയോജിപ്പുകളെയും വിമർശനങ്ങളെയും തകർക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. ജനാധിപത്യത്തിന്റെ അടിസ്ഥാനംതന്നെ തകർക്കപ്പെടുകയാണെന്നും പ്രതിപക്ഷത്തിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇഡിയും എൻഫോഴ്സ്മെന്റും വേട്ടയാടുന്നവരിൽ 95 ശതമാനവും പ്രതിപക്ഷ കക്ഷികളിൽനിന്നുള്ളരാണെന്നും ഹർജിയിൽ പറയുന്നു.
കേന്ദ്ര ഏജൻസികൾ അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ കൃത്യമായ മാനദണ്ഡം വേണമെന്നും റിമാൻഡ്, ജാമ്യം എന്നിവ സംബന്ധിച്ച് ഏജൻസികൾക്ക് മാർഗനിർദശങ്ങൾ നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.