പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12ന് പാറ്റ്നയിൽ
Monday, May 29, 2023 1:10 AM IST
ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് പ്രതിപക്ഷ കക്ഷികൾ ഒത്തുചേരുന്നു.
ജൂൺ 12ന് പാറ്റ്നയിലാണു യോഗം വിളിച്ചുചേർത്തിരിക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെ സമാനമനസ്കരായ 18 പാർട്ടികളിലെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ഇതൊരു മുന്നൊരുക്ക യോഗമാണെന്നും പ്രതിപക്ഷപാർട്ടികളുടെ പ്രധാന യോഗം പിന്നാലെ നടക്കുമെന്നുമാണ് പ്രതിപക്ഷ കേന്ദ്രങ്ങൾ പറഞ്ഞത്.
ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ മുൻകൈയെടുത്താണു യോഗം വിളിച്ചിരിക്കുന്നത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുൾപ്പെടെ എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കളെയും നിതീഷ്കുമാർ നേരിൽക്കണ്ടു ചർച്ച നടത്തിയിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സംയുക്തമായി ബഹിഷ്കരിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷം ഒരു കുടക്കീഴിൽ അണിചേരുന്നത്.
ഡൽഹിയുടെ അധികാരം പ്രത്യേക ഓർഡിനൻസ് വഴി കവർന്നെടുക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാളും പ്രതിപക്ഷ കക്ഷികളുടെ സഹായം തേടിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി എന്നിവരുമായി കൂടിക്കാഴ്ചയ്ക്കു കേജരിവാൾ സമയം ചോദിച്ചിട്ടുണ്ട്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയുമൊക്കെ കോൺഗ്രസിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രതിപക്ഷത്തെ നയിക്കാൻ കോൺഗ്രസിനാകുമെന്ന ചിന്ത ഇരു പാർട്ടികളിലെയും നേതാക്കൾക്കിടയിൽ രൂപപ്പെട്ടിട്ടുണ്ട്.